തുമ്പമൺപഞ്ചായത്ത് അംഗങ്ങൾ സത്യഗ്രഹം നടത്തി; കൃഷി അസിസ്റ്റന്റ് തസ്തിക വെട്ടിക്കുറച്ചു; പ്രതിഷേധം

Mail This Article
പത്തനംതിട്ട∙ ജില്ലയിലെ പഞ്ചായത്തുകളിലെ കൃഷി അസിസ്റ്റന്റ് തസ്തികയിൽ പുനഃക്രമീകരണം നടത്തിയതിന്റെ ഭാഗമായി തുമ്പമൺ പഞ്ചായത്തിലെ കൃഷി അസിസ്റ്റന്റ് തസ്തിക വെട്ടിക്കുറച്ചതിൽ പ്രതിഷേധിച്ച് പഞ്ചായത്തിലെ ഭരണ പ്രതിപക്ഷ അംഗങ്ങൾ പ്രിൻസിപ്പൽ കൃഷി ഓഫിസറുടെ ഓഫിസിനു മുൻപിൽ സത്യഗ്രഹം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് റോണി സക്കറിയ, വൈസ് പ്രസിഡന്റ് തോമസ് വർഗീസ്, സ്ഥിരം സമിതി അധ്യക്ഷരായ ടി.എ.രാജേഷ്, ഗീത റാവു, ബീന വർഗീസ്, അംഗങ്ങളായ മോനി ബാബു, ഷിനു മോൾ ഏബ്രഹാം, കെ.സി.പവിത്രൻ, കെ.കെ.അമ്പിളി എന്നിവരാണ് രാവിലെ 10 മണി മുതൽ ഓഫിസിനു മുൻപിൽ കുത്തിയിരുന്നു പ്രതിഷേധിച്ചത്. ഇവിടെയുള്ള 3 കൃഷി അസിസ്റ്റന്റുമാരിൽ ഒരു തസ്തിക വെട്ടിക്കുറച്ച് ആ ജീവനക്കാരനെ പത്തനംതിട്ട നഗരസഭയിലേക്കു മാറ്റി. ബാക്കിയുള്ള 2 ജീവനക്കാർക്ക് മാത്രമായി കർഷകരുടെ പ്രശ്നങ്ങളോ കാർഷിക മേഖലയിലെ വിഷയങ്ങളോ ശരിയായ തരത്തിൽ കൈകാര്യം ചെയ്യാൻ ബുദ്ധിമുട്ടാണ് എന്നാണ് ആരോപണം.
മൂന്നു പേർ ഉണ്ടായിരിക്കെ 180 ഹെക്ടറിലായി നടത്തേണ്ട നെൽക്കൃഷിക്കും മറ്റ് കൃഷികൾക്കും കേരഗ്രാമം ഉൾപ്പെടെയുള്ള മറ്റു പദ്ധതികൾക്കും ആവശ്യമായ ക്രമീകരണം പൂർണ തോതിൽ ചെയ്യാൻ കഴിയുന്നില്ല എന്നിരിക്കെ ഒരു തസ്തിക വെട്ടിക്കുറച്ച നടപടി പിൻവലിക്കണം എന്നാണ് ജനപ്രതിനിധികൾ പറയുന്നത്. വൈകിട്ട് 5 മണി വരെ ഓഫിസിനു മുൻപിൽ കുത്തിയിരുന്നു പ്രതിഷേധിച്ച ജനപ്രതിനിധികൾ തങ്ങളുടെ ആവശ്യം അംഗീകരിക്കും വരെ സമരം തുടരുമെന്നു പറഞ്ഞാണ് മടങ്ങിയത്.
''സർക്കാർ തീരുമാനം അനുസരിച്ച് വാർഡുകൾ കുറവുള്ള തദ്ദേശഭരണ സ്ഥാപനങ്ങളുടെ പരിധിയിലുള്ള കൃഷി ഓഫിസുകളിൽ നിന്നാണ് മറ്റിടങ്ങളിലേക്ക് ജീവനക്കാരെ പുന:ക്രമീകരിച്ചത്. ഇക്കാര്യത്തിൽ തുമ്പമൺ പഞ്ചായത്തിന്റെ ആവശ്യം കൃഷി ഡയറക്ടറെ അറിയിച്ചിട്ടുണ്ട്. അവിടെ നിന്നു ലഭിക്കുന്ന നിർദേശമനുസരിച്ച് വേണ്ട നടപടികൾ സ്വീകരിക്കും.'' ∙ ഗീത അലക്സാണ്ടർ പ്രിൻസിപ്പൽ കൃഷി ഓഫിസർ