സ്വാമിമാർക്കു പാപനാശിനിയായി ഉരക്കുഴി സ്നാനം
Mail This Article
ശബരിമല ∙ അയ്യപ്പാനുഗ്രഹത്തിനായി മലകയറുന്ന തീർഥാടകർക്കു പാപമോക്ഷത്തിനായുള്ള പുണ്യതീർഥമായി പാണ്ടിത്താവളത്തിനടുത്തെ ഉരക്കുഴി വെള്ളച്ചാട്ടം. അയ്യപ്പദർശനശേഷം ഇവിടെ മുങ്ങിക്കുളിച്ചാണ് മിക്കവരും മലയിറങ്ങുന്നത്. പരമ്പരാഗത കാനനപാതവഴി സന്നിധാനത്തു വരുന്നവർ ഇവിടെ മുങ്ങിയതിനു ശേഷമാണ് ദർശനം നടത്തുന്നത്.മഹിഷീ നിഗ്രഹത്തിനുശേഷം അയ്യപ്പൻ ഈ കാനനതീർഥത്തിൽ മുങ്ങിക്കുളിച്ചു സന്നിധിയിൽ എത്തിയെന്നാണു വിശ്വാസം. ഇതിന്റെ ചുവടു പിടിച്ചാണ് അയ്യപ്പഭക്തർ ഉരക്കുഴി വെള്ളച്ചാട്ടത്തിൽ മുങ്ങിക്കുളിക്കുന്നത്.
പമ്പാനദിയുടെ കൈവഴിയിലെ കുമ്പളം തോട്ടിൽനിന്നു പാറക്കെട്ടുകൾക്കിടയിലൂടെ താഴേക്കു പതിക്കുന്ന വെള്ളച്ചാട്ടത്തിനു കീഴെയാണ് ഉരക്കുഴി തീർഥം. വെള്ളം സ്ഥിരമായി പതിച്ച പാറ ഉരൽപോലെ കുഴിയായെന്നും ഉരൽക്കുഴി ലോപിച്ച് ഉരക്കുഴി ആയെന്നുമാണ് വിശ്വാസം. ഒരുസമയം ഒരാൾക്ക് മാത്രമാണിവിടെ മുങ്ങിക്കുളിക്കാൻ കഴിയുക. ഉരൽക്കുഴിയിലെ കുളി പാപനാശിനിയാണെന്നു ഭക്തർ കരുതുന്നു.അയ്യപ്പദർശനത്തിനു മുൻപും ദർശനത്തിനു ശേഷവും ഇവിടെയത്തി മുങ്ങിക്കുളിച്ചാൽ പാപമോക്ഷം നേടുമെന്നാണ് വിശ്വാസം. ഉരക്കുഴി കാണാനും കുളിക്കാനുമായി ഒട്ടേറെ ഭക്തരാണ് ഇവിടെയെത്തുന്നത്.