‘സീബ്ര’യിൽ തിടുക്കമോ? എങ്കിൽ പിഴയും കടുക്കും
Mail This Article
പത്തനംതിട്ട ∙ കാൽനടയാത്രക്കാരെ അവഗണിച്ച് സീബ്രാ ലൈനിനു മുന്നിൽ വാഹനം നിർത്താതെ കടന്നുപോകുന്നവർക്ക് കർശന ശിക്ഷാ നടപടികളുമായി പത്തനംതിട്ട മോട്ടർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം. കഴിഞ്ഞ 2 ദിവസങ്ങളിലായി ഓപ്പറേഷൻ സീബ്ര എന്ന പേരിൽ നടത്തിയ പ്രത്യേക പരിശോധനയിൽ 50ൽ അധികം നിയമ ലംഘനങ്ങളാണ് കണ്ടെത്തി നടപടി സ്വീകരിച്ചത്. സീബ്രാ ലൈനുകളിൽ റോഡ് മുറിച്ചുകടക്കാൻ കാത്തുനിൽക്കുന്ന കാൽനട യാത്രക്കാരെ അവഗണിച്ചു പാഞ്ഞ വാഹനങ്ങൾക്കെതിരെയാണ് നടപടി. രണ്ട് ദിവസങ്ങളിലായി അൻപതോളം കേസുകളിൽ ഇരുപതിനായിരം രൂപയോളം പിഴ ഈടാക്കിയിട്ടുണ്ട്. പത്ത് കേസുകൾ നടപടികൾക്കായി കോടതിയിലേക്ക് കൈമാറി. ഇതോടൊപ്പം എംസി റോഡിലെ ഓവർടേക്കിങ് നിരോധിച്ച അപകട വളവുകളിൽ നിയമം തെറ്റിച്ച് ഓവർ ടേക്ക് ചെയ്ത വാഹനങ്ങൾക്കെതിരെയും കേസുകൾ റജിസ്റ്റർ ചെയ്തു.
കാൽനടയാത്രക്കാർക്ക് മുൻഗണന നൽകേണ്ട സ്ഥലങ്ങളായ സീബ്രാ ലൈനുകളിൽ കാൽനടക്കാരുണ്ടെങ്കിൽ വാഹനം നിർത്തിക്കൊടുക്കേണ്ടത് ഡ്രൈവർമാരുടെ ഉത്തരവാദിത്തമാണെന്നും വരുംദിവസങ്ങളിലും നടപടികൾ തുടരുമെന്നും സ്പെഷൽ ഡ്രൈവിനു നേതൃത്വം നൽകിയ പത്തനംതിട്ട എൻഫോഴ്സ്മെന്റ് ആർടിഒ എൻ.സി.അജിത്കുമാർ പറഞ്ഞു. ഇതോടൊപ്പം എംസി റോഡിന്റെ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ മോട്ടർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് ടീമിന്റെ നേതൃത്വത്തിൽ റോഡ് സുരക്ഷാ സർവേ നടത്തിയതായും സമഗ്രമായ റിപ്പോർട്ട് താമസിയാതെ ബന്ധപ്പെട്ട ഏജൻസികൾക്ക് കൈമാറുമെന്നും അദ്ദേഹം പറഞ്ഞു.