കവർന്നത് ഫോണും സ്വർണവും മദ്യവും; പിടിയിലായത് കുപ്രസിദ്ധ മോഷ്ടാക്കൾ

Mail This Article
റാന്നി ∙ വിമുക്ത ഭടന്റെ വീട്ടിൽ നടന്ന കവർച്ചയുമായി ബന്ധപ്പെട്ട് അറസ്റ്റിലായവർ ഒട്ടേറെ മോഷണക്കേസുകളിലെ പ്രതികൾ. തിരുവനന്തപുരം വെഞ്ഞാറമൂട് കറ്ററ മംഗളുവിളയിൽ ഷിബു (32), നെടുമങ്ങാട് പുഴികുറ്റി നഗരിക്കുന്ന് ചിറത്തലയ്ക്കൽ ഗോപു (42) എന്നിവരാണ് കഴിഞ്ഞ ദിവസം അറസ്റ്റിലായത്. ഗോപുവിന്റെ പേരിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലായി അൻപതോളം കേസുകളുണ്ട്. ഷിബുവിന്റെ പേരിൽ 25ൽ അധികം കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു.
ജൂൺ 15ന് രാത്രിയിലാണ് ഉതിമൂട് ശബരി ഗാർഡൻസിൽ സുകുമാരൻ നായരുടെ വീട്ടിൽ കവർച്ച നടന്നത്. 2 മൊബൈൽ ഫോൺ, ടാബ്, മദ്യം, ഒരു പവൻ സ്വർണം എന്നിവയാണ് നഷ്ടപ്പെട്ടത്. വീടിന്റെ മുൻവാതിലും അലമാരകളും കുത്തിപ്പൊളിച്ച നിലയിലായിരുന്നു. വിരലടയാളം, മോഷണ രീതി, ഇവരെത്തിയ വാഹനം, വിരലടയാളം, നിരീക്ഷണ ക്യാമറകൾ എന്നിവ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് മോഷ്ടാക്കളിലേക്കെത്തിച്ചത്.
മുൻ വാതിൽ പൊളിച്ച് മോഷണം നടത്തിയതിനു പത്തനംതിട്ട പൊലീസ് സ്റ്റേഷനിൽ ഷിബുവിന്റെ പേരിൽ കേസ് ഉണ്ടെന്നറിഞ്ഞു വിരലടയാളം പരിശോധിച്ചപ്പോഴാണു തുമ്പു ലഭിച്ചത്. മറ്റൊരു മോഷണക്കേസിൽ തിരുവല്ലം പൊലീസ് ഷിബുവിനെ അറസ്റ്റ് ചെയ്തിരുന്നു. കസ്റ്റഡിയിൽ വാങ്ങിയാണ് റാന്നി പൊലീസ് അറസ്റ്റ് ചെയ്തത്. തുടർന്നാണ് ഗോപുവും ഒപ്പമുണ്ടായിരുന്നു എന്ന് അറിഞ്ഞത്.