പെരുകി തെരുവുനായ്ക്കൾ; കടികിട്ടാൻ സാധ്യതയേറെ

Mail This Article
റാന്നി ∙ വീടുകളിൽ നിന്ന് പുറത്തിറങ്ങുന്നവർക്ക് തെരുവു നായ്ക്കളുടെ കടിയേൽക്കാതെ മടങ്ങി എത്താനായാൽ ഭാഗ്യം. റാന്നി ടൗണിലും നാട്ടിൻപുറങ്ങളിലും തെരുവു നായ്ക്കൾ പെരുകുന്നതാണ് ജനങ്ങൾക്കു ഭീഷണിയാകുന്നത്.ഒഴിഞ്ഞു കിടക്കുന്ന കടകൾ, ആൾ തിരക്കില്ലാത്ത കെട്ടിടങ്ങൾ എന്നിവയെല്ലാം നായ്ക്കൾ താവളമാക്കുകയാണ്. എന്തിന് യാത്രക്കാർ കയറി നിൽക്കുന്ന കാത്തിരിപ്പു കേന്ദ്രങ്ങളും അവയുടെ വിശ്രമ കേന്ദ്രങ്ങളാണ്. ഇട്ടിയപ്പാറ ടൗണിൽ ഇടയ്ക്കിടെ നായ്ക്കൾ മാർച്ച് പാസ്റ്റ് നടത്തുന്നതു കാണാം. സ്വകാര്യ, കെഎസ്ആർടിസി ബസ് സ്റ്റാൻഡുകൾ, ചന്ത, ബവ്കോ മദ്യശാലയുടെ പരിസരം എന്നിവിടങ്ങളിലെല്ലാം നായ്ക്കൾ വിഹരിക്കുന്നു.മാമുക്ക് ജംക്‌ഷനിലും പേട്ടയിലും ഇതേ കാഴ്ച പ്രകടം. അടുത്തിടെ ആക്രമകാരിയായ തെരുവു നായ് ഇരുചക്ര വാഹന യാത്രക്കാരെ അടക്കം കടിക്കാൻ ഓടിച്ചിരുന്നു. പലരും തലനാരിഴയ്ക്കാണ് ആക്രമണത്തിൽ നിന്നു രക്ഷപ്പെട്ടത്.
അങ്ങാടി ജല വിതരണ പദ്ധതിയുടെ കരിങ്കുറ്റി ബൂസ്റ്റിങ് സ്റ്റേഷനോടു ചേർന്ന പ്രയർ ഹാളിന്റെ വരാന്തയിൽ മിക്ക ദിവസങ്ങളിലും പത്തോളം തെരുവു നായ്ക്കൾ കിടക്കുന്നതു കാണാം. ഇടയ്ക്കിടെ അവ റോഡുകളിലും സമീപ വീടുകളിലുമെത്തി പരാക്രമം കാട്ടാറുണ്ട്.വടശേരിക്കര ടൗണിലും ചന്തയിലും നായ്ക്കൾ ചുറ്റിത്തിരിയുന്നുണ്ട്. നിരത്തുകളിലും അവ കറങ്ങി നടക്കുകയാണ്. ഇരുചക്ര വാഹന യാത്രക്കാർ നായ്ക്കൾക്കു മുന്നിൽ നിന്ന് പലപ്പോഴും രക്ഷപ്പെടുന്നത് ഭാഗ്യത്താലാണ്. വഴിയോരങ്ങളിൽ മീൻ കടകളുടെ എണ്ണം വർധിച്ചതോടെയാണ് നായ്ക്കൾ പെരുകി തുടങ്ങിയത്. മീനിന്റെയും കോഴിയുടെയും അവശിഷ്ടങ്ങൾ അവയ്ക്കു സുലഭമായി ലഭിക്കുന്നതിനാൽ ടൗണുകൾ വിട്ട് അവ പോകുന്നില്ല. നായ്ക്കളെ കൊല്ലാനാകാത്തതിനാൽ പഞ്ചായത്തുകളും നിസ്സഹായത കാട്ടുകയാണ്.