ജനറൽ ആശുപത്രിയിലെ വൈദ്യുതി, വാട്ടർ കുടിശ്ശിക കോടികൾ; ഫ്യൂസ് ഊരുമോ...?
Mail This Article
പത്തനംതിട്ട ∙ ജനറൽ ആശുപത്രിയിലെ വൈദ്യുതിയും വെള്ളവും നിലയ്ക്കുമോയെന്ന ആശങ്കയിൽ ജീവനക്കാർ. 4 കോടിയോളം രൂപയാണ് വൈദ്യുത ചാർജ് ഇനത്തിൽ കെഎസ്ഇബിക്കും ഒന്നര കോടിയിലധികം തുക വാട്ടർ അതോറിറ്റിക്കുമായി അടയ്ക്കാനുള്ളത്. 2018 ലെ കോവിഡ് കാലത്തിനു മുൻപ് മുതൽ അടയ്ക്കാതെ ബാക്കി കിടന്ന ഒന്നര കോടിയിലധികം രൂപയാണ് തുടർന്ന് പണം അടയ്ക്കാതെ കുന്നുകൂടി 4 കോടിയിലേക്ക് എത്തിയത്. മൂന്നു ലക്ഷത്തോളം രൂപയാണ് ഒരോ തവണയുമുള്ള ബിൽത്തുക. അത് കൃത്യമായി അടയ്ക്കാതെ പലപ്പോഴും വലിയ തുകയാകുന്ന ഘട്ടത്തിലാണ് അടച്ചു വന്നത്.
കാലാകാലങ്ങളിലുള്ള നഗരസഭ ഭരണസമിതികൾ വരുത്തിയ കുടിശിക കോവിഡ് കാലത്തിനു മുൻപ് ഒന്നര കോടിയിലേക്ക് എത്തിയിരുന്നു. കോവിഡ് കാലത്തെ പരാധീനതകളിൽ നഗരസഭ പ്രതിസന്ധിയിലായതോടെ പിന്നീട് വൈദ്യുത ചാർജ് ഇനത്തിൽ ഒരു രൂപ പോലും അടച്ചില്ല. അതിനിടെയാണ് നഗരസഭയുടെ അധീനതയിൽ ഇരുന്ന ജനറൽ ആശുപത്രി ഭരണം പ്രത്യേക ഉത്തരവിലൂടെ ജനുവരി 30ന് ജില്ലാ പഞ്ചായത്തിനു കൈമാറിയത്.
ഇങ്ങനെ ചെയ്തതിനെതിരെ നഗരസഭ ഏകകണ്ഠമായി പ്രമേയം പാസാക്കി ആശുപത്രി ഭരണം മടക്കി നൽകണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ആരോഗ്യ വകുപ്പ് അതിനു തയാറായില്ല. അതോടെ വൈദ്യുത ചാർജ് ഇനത്തിലുള്ള മുൻ ബാധ്യത ഏൽക്കാൻ നഗരസഭ തയാറല്ലെന്നാണ് ഇപ്പോഴത്തെ നയമെന്നാണ് അറിയുന്നത്. തദ്ദേശഭരണ സ്ഥാപനങ്ങളുടെ ഫണ്ട് വെട്ടിക്കുറച്ചതിനാൽ ആശുപത്രിയുടെ വൈദ്യുത ബിൽ അടയ്ക്കാൻ വാട്ടർ അതോറിറ്റിക്ക് ഇവിടെ നിന്നു നൽകേണ്ട കുടിശിക ഒന്നര കോടിയിലധികമാണ്.
അതും നാളുകളായി അടക്കാത്തതിനാൽ ഓരോ മാസവും തുക കൂടിക്കൂടി വരുന്നു. ജലഅതോറിറ്റി വൈദ്യുത ബിൽ ഇനത്തിൽ വൻതുക കെഎസ്ഇബിക്ക് നൽകാനിരിക്കെയാണ് അതോറിറ്റിയെ ജനറൽ ആശുപത്രി ഇങ്ങനെ വലയ്ക്കുന്നത്. കെഎസ്ഇബിക്ക് അടുത്ത കാലത്തായി പല സർക്കാർ സ്ഥാപനങ്ങളും ലക്ഷങ്ങളാണ് കുടിശികയാക്കിയിരിക്കുന്നത്. അതൊന്നും പുറത്തറിയാതിരിക്കാൻ അധികൃതർ പ്രത്യേക ജാഗ്രത കാണിക്കുന്നതായും ആക്ഷേപമുണ്ട്.