ADVERTISEMENT

തിരുവല്ല ∙ നിരണം താറാവു വളർത്തൽ കേന്ദ്രത്തിനു സമീപത്ത് താറാവുകളെയും മറ്റു വളർത്തു പക്ഷികളെയും വളർത്തുന്നതിന് നിരോധനം. ഒരു കിലോമീറ്റർ ചുറ്റളവിൽ താറാവുകളെയും വളർത്തു പക്ഷികളെയും വളർത്തുന്നത് മാർച്ച് വരെ നിരോധിച്ചാണ് ഉത്തരവ് ഇറങ്ങിയത്. സ്വകാര്യ വ്യക്തികൾക്കും കർഷകർക്കും ബാധകമാണ്. ഇതു സംബന്ധിച്ചുള്ള ഉത്തരവ് കലക്ടർ പുറപ്പെടുവിച്ചു. മേയ് രണ്ടാം വാരത്തിലാണ് സർക്കാർ ചുമതലയിലുള്ള നിരണം താറാവുവളർത്തൽ കേന്ദ്രത്തിൽ പക്ഷിപ്പനി സ്ഥിരീകരിച്ചത്.

പ്രഭവ കേന്ദ്രമെന്ന നിലയിലാണ് നിരണത്ത് താറാവു വളർത്തൽ കേന്ദ്രത്തിന്റെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശത്തെ നിരോധിത മേഖലയായി പ്രഖ്യാപിച്ചത്. 10 കിലോമീറ്റർ ചുറ്റളവ് പ്രത്യേക സോണായി തിരിച്ച് പക്ഷികളെ പുറത്തേക്ക് കൊണ്ടു പോകുന്നതും പുറത്തുനിന്നു ഇവിടേക്ക് എത്തിക്കുന്നതും നിരോധിച്ചിട്ടുണ്ട്. പൊലീസിന് ഇതുമായി ബന്ധപ്പെട്ടുള്ള നിർദേശം നൽകിയിട്ടുണ്ട്.പക്ഷിപ്പനിയെ തുടർന്ന് നിരണം താറാവ് വളർത്തൽ കേന്ദ്രത്തിലെ മുഴുവൻ താറാവുകളെയും കൊന്നൊടുക്കിയിരുന്നു. 1393 കുഞ്ഞുങ്ങൾ അടക്കം 3948 താറാവുകളെയാണ് കൊന്നത്. ഡക് ഫാമിന്റെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള 235 കോഴികളെയും അന്ന് കൊന്നിരുന്നു.

മേയിൽ നിരണം പഞ്ചായത്തിലെ 11-ാം വാർഡിൽ ഉൾപ്പെട്ട ഇരതോട് പ്രദേശത്താണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. ഇവിടെയും രണ്ടായിരത്തോളം താറാവുകളെ കൊന്നിരുന്നു.രണ്ടാഴ്ച മുൻപ് പക്ഷിപ്പനിയെക്കുറിച്ചു പഠിക്കാൻ വിദഗ്ദ സംഘം എത്തിയിരുന്നു. ഇവർ നൽകിയ റിപ്പോർട്ട് കൂടി പരിഗണിച്ചാണ് നിയന്ത്രണം.

ദേശാടനപ്പക്ഷി സീസണിൽ ജാഗ്രത വേണം
പക്ഷിപ്പനിയുടെ ഉറവിടം ദേശാടന പക്ഷികളിലെന്നും കണ്ടെത്തൽ.  മധ്യപൂർവ ഏഷ്യയിൽ നിന്നും യൂറോപ്പിൽ നിന്നുമെത്തുന്ന താറാവ് വർഗത്തിൽപെട്ട ദേശാടന പക്ഷികളാണ് പക്ഷിപ്പനിക്ക് കാരണമായ എച്ച്5 എൻ1 വൈറസുകൾ പരത്തുന്നതെന്ന് വിദഗ്ദ സമിതി കണ്ടെത്തിയിരുന്നു. ഒക്ടോബർ, നവംബർ മാസത്തിൽ ദേശാടനപ്പക്ഷികൾ കൂട്ടമായി എത്തും.   ഈ കാലയളവിൽ നാട്ടിലെ വളർത്തു പക്ഷികൾക്ക് എച്ച്5 എൻ1 വൈറസുകൾ പടരാൻ സാധ്യത ഏറെയാണ്. ദേശാടനപ്പക്ഷികൾ തണ്ണീർത്തടങ്ങൾ   കേന്ദ്രീകരിച്ച് എത്തുന്നതിനാൽ താറാവുകളിലാണ് വൈറസ് കൂടുതലായി പിടിപെടുന്നത്.   അതിനാലാണ് ആ സമയത്ത് കർശന നിയന്ത്രണങ്ങൾ നടപ്പാക്കുന്നത്.

വിപണികൾ നഷ്ടപ്പെട്ട് കർഷകർ
അപ്പർകുട്ടനാട്ടിലെ താറാവു കർഷകർക്ക് ക്രിസ്മസ്, ഈസ്റ്റർ വിപണി നഷ്ടമാകും. ജില്ലയിൽ നിരണം പഞ്ചായത്തിലാണ് കൂടുതലായും താറാവുകളെ വളർത്തുന്നത്. നിരണത്തിന്റെ പത്തു കിലോമീറ്റർ ചുറ്റളവ് അപ്പർകുട്ടനാട് ഏതാണ്ട് പൂർണമായും ഉൾപ്പെടും.   ഇതിനാൽ ഈ സീസണിൽ അപ്പർകുട്ടനാട്ടിൽ താറാവ് വിൽപന എതാണ്ട് പൂർണമായും ഈ സീസണിൽ ഇല്ലാതാകും. വർഷത്തിൽ പ്രധാനമായും 2 സീസണുകളായാണ് കർഷകർ താറാവിനെ വളർത്തിയെടുത്തിരുന്നത്. 

നാലുമാസം കൊണ്ട് ഒന്നേകാൽ കിലോവരെ എത്തുന്ന താറാവുകളായിരുന്നു അപ്പർകുട്ടനാട്ടിൽ ഏറെയും ഇവയ്ക്ക് 300 മുതൽ 350 രൂപ വരെ ലഭിച്ചിരുന്നു. പുതിയ തീരുമാനം നിരവധി കർഷകരെ സാരമായി ബാധിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com