താലൂക്ക് ആശുപത്രി ലാബും ഫാർമസിയും കാട്ടിനുള്ളിൽ!

Mail This Article
മല്ലപ്പള്ളി ∙ താലൂക്ക് ആശുപത്രിയിലെ ലബോറട്ടറിയും ഫാർമസിയും പ്രവർത്തിക്കുന്ന കെട്ടിടത്തിനു സമീപം കാട് കയറി.ജീർണാവസ്ഥയിലെത്തിയ കെട്ടിടങ്ങൾ പൊളിച്ചുമാറ്റിയ സ്ഥലത്തും കെട്ടിടത്തോടു ചേർന്നുള്ള കയ്യാലയിലുമാണു വള്ളിപ്പടർപ്പുകൾ ഉൾപ്പെടെ വളർന്നു പന്തലിച്ചത്.
കാഷ്വൽറ്റിയിൽ ചികിത്സയ്ക്ക് എത്തുന്ന രോഗികൾക്കുള്ള പരിശോധന നടത്തുന്നതിനും മരുന്നുകളും വാങ്ങുന്നതിന് എത്തേണ്ടത് ഇഴജന്തുക്കളെ ഭയന്നുവേണം. നിലവിലെ സ്ഥിതി തുടർന്നാൽ ഫാർമസിയും ലബോറട്ടറിയും പ്രവർത്തിക്കുന്ന കെട്ടിടത്തിലേക്കും വള്ളിപ്പടർപ്പുകൾ വ്യാപിക്കാം.
താലൂക്ക് ആശുപത്രി എന്നു പേരിലുണ്ടെങ്കിലും ആവശ്യമായ സൗകര്യമൊരുക്കാൻ ഇനിയുമായിട്ടില്ല. ഭൗതിക സാഹചര്യം കുറവാണെന്നതിനാൽ ആറുനില കെട്ടിടത്തിനു പദ്ധതി തയാറാക്കി ടെൻഡർ ക്ഷണിച്ചിട്ട് ഒരുവർഷമെത്താറായി. ഇനിയും നിർമാണം തുടങ്ങാൻ കഴിഞ്ഞിട്ടില്ല. പുതിയ കെട്ടിടം നിർമിക്കുന്നതിനു കാലപ്പഴക്കം ചെന്ന ഏഴുനിലക്കെട്ടിടം പൊളിച്ചുനീക്കിയിട്ട് 2 വർഷം കഴിഞ്ഞു.
ആറുനില കെട്ടിടമാണു വിഭാഗം ചെയ്തിരുന്നത്. ഇതിനായി കിഫ്ബി പദ്ധതിയിൽ 46.93 കോടി രൂപയാണു വകയിരുത്തിയിട്ടുള്ളത്. അടിസ്ഥാന സൗകര്യത്തിന്റെ ബുദ്ധിമുട്ടുകൾക്കൊപ്പം കാടും വ്യാപിച്ചതോടെ ഇഴജന്തുക്കളെ ഭയന്നുവേണം ആശുപത്രിയിൽ എത്താനെന്നു താലൂക്ക് നിവാസികൾ പറയുന്നു. ഭീതിയില്ലാതെ ആശുപത്രിയിലെത്താൻ കാട് തെളിക്കുന്നതിനുള്ള നടപടിയുണ്ടാകണമെന്നാണു നാട്ടുകാരുടെ ആവശ്യം.