റോഡ് നവീകരണം അവസാന ഘട്ടത്തിൽ

Mail This Article
വടശേരിക്കര ∙ ശബരിമല തീർഥാടനം ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ മണ്ണാരക്കുളഞ്ഞി–പ്ലാപ്പള്ളി ദേശീയ ഹൈവേയുടെ (എൻഎച്ച്) നവീകരണം അവസാന ഘട്ടത്തിലെത്തി. വശം വീതി കൂട്ടി കോൺക്രീറ്റിങ്, വെള്ള വരയിടൽ, പൂട്ടുകട്ട പാകൽ, ട്രാഫിക് സൈൻ ബോർഡുകൾ, റിഫ്ലക്ടർ സ്റ്റഡ് എന്നിവ സ്ഥാപിക്കൽ എന്നീ പണികളാണ് ഇപ്പോൾ നടക്കുന്നത്. ഭരണിക്കാവ്–മുണ്ടക്കയം എൻഎച്ചിന്റെ ഭാഗമായി ഏറ്റെടുത്ത പാതയാണിത്. 47 കോടി രൂപയാണ് നവീകരണത്തിനായി ദേശീയ ഹൈവേ വിഭാഗം മുൻപ് അനുവദിച്ചത്. ഉടനെ തന്നെ പണി കരാറായിരുന്നു.
ഏതാനും ദിവസങ്ങൾക്കു മുൻപാണ് റീടാറിങ് പൂർത്തിയായത്. 7–9 മീറ്റർ വരെ വീതിയിലാണ് ബിഎം ബിസി ടാറിങ് നടത്തിയത്. 7 സെന്റി മീറ്റർ കനത്തിലാണ് ബിഎം ടാറിങ്. ബിസി 3 സെന്റിമീറ്റർ കനത്തിലും. റോഡിന്റെ മധ്യത്തിലും വശങ്ങളിലും വെള്ള വരകളിടുന്ന പണി മണ്ണാരക്കുളഞ്ഞിയിൽ നിന്നാണ് ആരംഭിച്ചത്. രാജാംമ്പാറ ഭാഗത്താണ് റിഫ്ലക്ടർ സ്റ്റെഡ് സ്ഥാപിക്കുന്നത്. കലുങ്കുകൾ, സംരക്ഷണഭിത്തി, ഓട എന്നിവയുടെ നിർമാണം നേരത്തെ പൂർത്തിയാക്കിയിരുന്നു. ശബരിമലയ്ക്കുള്ള പ്രധാന പാതയാണിത്. 3 വർഷം മുൻപാണ് എൻഎച്ച് വിഭാഗം പണി കരാർ ചെയ്തത്.
എൻഎച്ച് വിഭാഗത്തിന്റെ പണി നടക്കുന്നുണ്ടെങ്കിലും റോഡ് സുരക്ഷാ അതോറിറ്റി സ്ഥാപിച്ചിട്ടുള്ള ബ്ലിംഗർ ലൈറ്റുകളുടെ പുനരുദ്ധാരണം ആരംഭിച്ചിട്ടില്ല. അപകട മേഖലകളിലും വളവുകളിലും സ്ഥാപിച്ചിട്ടുള്ള ലൈറ്റുകളധികവും കത്താതെ കിടക്കുകയാണ്. കഴിഞ്ഞ തീർഥാടന കാലത്ത് തുടരെ അപകടങ്ങളുണ്ടായ ശേഷമാണ് ളാഹ വിളക്കുവഞ്ചി വളവിൽ 4 ബ്ലിംഗർ ലൈറ്റുകൾ സ്ഥാപിച്ചത്.