മാരാമൺ കൺവൻഷൻ ക്രമീകരണങ്ങൾ ഉറപ്പാക്കും: മന്ത്രി വീണാ ജോർജ്
Mail This Article
പത്തനംതിട്ട ∙ ഫെബ്രുവരി 9 മുതൽ 16 വരെ നടക്കുന്ന മാരാമൺ കൺവൻഷന് ക്രമീകരണങ്ങൾ ഉറപ്പാക്കുമെന്ന് മന്ത്രി വീണാ ജോർജ്. സർക്കാർതലത്തിൽ ഏർപ്പെടുത്തേണ്ട സംവിധാനങ്ങൾ ചർച്ച ചെയ്യുന്നതിന് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ ഓൺലൈനായി പങ്കെടുക്കുകയായിരുന്നു മന്ത്രി. ക്രമസമാധാന പാലനവും സുരക്ഷയും പൊലീസ് ഉറപ്പുവരുത്തും.സമ്മേളനനഗരിയിലും മഫ്തിയിലും വനിതാ പൊലീസ് ഉൾപ്പെടെയുള്ളവരെ വിന്യസിക്കും.ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. പട്രോളിങ് ശക്തമാക്കും. പാർക്കിങ് സ്ഥലം ക്രമീകരിക്കാനായി പൊലീസ്, പഞ്ചായത്ത് അധികൃതർ, കൺവൻഷൻ പ്രതിനിധികൾ എന്നിവർ സംയുക്തമായി സ്ഥല പരിശോധന നടത്തും.
ജലസേചന വകുപ്പിന്റെ നേതൃത്വത്തിൽ കോഴഞ്ചേരി, നെടുമ്പ്രയാർ തുടങ്ങിയ കടവുകളിൽ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കും.കൺവൻഷൻ നഗറിൽ താൽക്കാലിക ഡിസ്‌പെൻസറിയും ആംബുലൻസ് സൗകര്യവും ആരോഗ്യവകുപ്പ് ക്രമീകരിക്കും. കോഴഞ്ചേരി സർക്കാർ ആശുപത്രിയിൽ ആവശ്യത്തിന് ഡോക്ടർമാരുടെയും പാരാമെഡിക്കൽ ജീവനക്കാരുടെയും സേവനം ഉറപ്പാക്കും.കൺവൻഷൻ നഗറിലേക്കുള്ള എല്ലാ റോഡുകളുടെയും അറ്റകുറ്റപ്പണികൾ പൊതുമരാമത്ത് നിരത്ത് വിഭാഗം അടിയന്തരമായി പൂർത്തിയാക്കും.
താൽക്കാലിക പന്തലിന്റെയും സ്റ്റേജിന്റെയും സുരക്ഷ പൊതുമരാമത്ത് കെട്ടിട വിഭാഗം പരിശോധിച്ച് ഉറപ്പാക്കണം. അഗ്നിരക്ഷാസേന യൂണിറ്റുകളുടെ സേവനം ലഭ്യമാക്കും. സ്‌ക്യൂബ ഡ്രൈവിങ് ടീമും സജ്ജമാക്കും. ജല അതോറിറ്റി ജലലഭ്യത ഉറപ്പാക്കും. ശുചീകരണ പ്ലാന്റുകളും കിയോസ്‌കുകളും സജ്ജമാക്കും. കെഎസ്ആർടിസി വിവിധ ഡിപ്പോകളിൽ നിന്ന് സ്‌പെഷൽ സർവീസുകൾ ക്രമീകരിക്കും. തിരുവല്ല ഭാഗത്തേക്ക് പ്രത്യേക രാത്രി സർവീസും ഉണ്ടാകും.