ജീവിതം ക്രിസ്തു കേന്ദ്രീകൃതമാകണം: ഡോ. ജോസഫ് മാർ ഇവാനിയോസ്

Mail This Article
മാരാമൺ ∙ ക്രിസ്തു കേന്ദ്രീകൃതമായ ജീവിതം നയിക്കുന്നവർക്കു മാത്രമേ അപരനെ കരുതാൻ കഴിയൂവെന്ന് ഡോ. ജോസഫ് മാർ ഇവാനിയോസ്.130–ാമത് മാരാമൺ കൺവൻഷനിൽ ഇന്നലെ സായാഹ്ന യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ക്രിസ്ത്യാനി എന്ന പുറംമൂടി അണിഞ്ഞാൽ ക്രിസ്ത്യാനിയാകില്ല.
മനസ്സ് ക്രിസ്തുവിന്റേതാകുമ്പോൾ ജീവിതത്തിൽ അതിന്റേതായ ക്രമങ്ങൾക്കു മാറ്റം ഉണ്ടാകും. കലുഷിതമായ കാലഘട്ടത്തിൽ ക്രിസ്തുവിന്റെ മനസ്സുള്ളവരായിത്തീരുന്നതാണു ക്രൈസ്തവ ധർമം. ക്രിസ്തുവിന്റെ മനസ്സിനെ പ്രാണനെപ്പൊലെ കാണേണ്ടവരാണു ക്രിസ്തു ശിഷ്യനെന്നു വിശുദ്ധ പൗലോസ് ഓർമിപ്പിക്കുന്നു. ഇരുട്ടിന് കട്ടി കൂടുന്ന ലോകത്തിൽ പ്രകാശത്തിന്റെ വക്താക്കളാൻ നാം മനഃപൂർവം ശ്രമിക്കേണ്ടതാണ്.
ദൈവത്തിന്റെ മനസ്സുമായി ലോകത്തിൽ സഞ്ചരിക്കുന്നവരായി നാം മാറണമെന്നും മാർ ഇവാനിയോസ് പറഞ്ഞു.തോമസ് മാർ തിമോത്തിയോസ് അധ്യക്ഷത വഹിച്ചു. ഡോ. യുയാക്കിം മാർ കൂറിലോസ് സഫ്രഗൻ മെത്രാപ്പൊലീത്ത, ഡോ. ജോസഫ് മാർ ബർന്നബാസ് സഫ്രഗൻ മെത്രാപ്പൊലീത്ത, ഡോ. ഐസക് മാർ പീലക്സിനോസ്, ഡോ. ഏബ്രഹാം മാർ പൗലോസ്, മാത്യൂസ് മാർ മക്കാറിയോസ്, ഗ്രിഗോറിയോസ് മാർ സ്തേഫാനോസ്, ഡോ. തോമസ് മാർ തീത്തോസ്, സഖറിയാസ് മാർ അപ്രേം, മാത്യൂസ് മാർ സെറാഫിം എന്നിവർ സംബന്ധിച്ചു. മാർത്തോമ്മാ സുവിശേഷ പ്രസംഗം സംഘം സഞ്ചാര സെക്രട്ടറി റവ. ജിജി വർഗീസ് പ്രസ്താവന നടത്തി. വികാരി ജനറൽ റവ.ഡോ. ഈശോ മാത്യു പ്രാരംഭ പ്രാർഥന നടത്തി.
മരാമണ്ണിൽ ഇന്ന്
7.30 - കുട്ടികളുടെ യോഗം (കുട്ടിപ്പന്തൽ)
7.30 – ബൈബിൾ ക്ലാസ്: അധ്യക്ഷൻ –ഡോ. ഏബ്രഹാം മാർ പൗലോസ്, ക്ലാസ്: റവ.ഡോ.ജെറി പിള്ളൈ
9.30–പ്രഭാത യോഗം: അധ്യക്ഷൻ –ഡോ.ഗ്രിഗോറിയോസ് മാർ സ്‌തേഫാനോസ്, മുഖ്യ സന്ദേശം ഡോ. രാജ്കുമാർ രാമചന്ദ്രൻ.
2.30– കുടുംബവേദി യോഗം: അധ്യക്ഷൻ– ഡോ. തോമസ് മാർ തീത്തോസ്, മുഖ്യ സന്ദേശം ഡോ. സിജിയ ബിനു.
6.00 സായാഹ്ന യോഗം: അധ്യക്ഷൻ –സഖറിയാസ് മാർ അപ്രേം, മുഖ്യസന്ദേശം ഡോ. മാത്യൂസ് മാർ മക്കാറിയോസ്.