ചെറുപ്പക്കാർ നാടുവിടാൻ കാരണം സുരക്ഷിതമല്ലാത്ത ജീവിത സാഹചര്യങ്ങൾ: മാർ തോമസ് തറയിൽ

Mail This Article
മാരാമൺ ∙ കാട്ടുപന്നിയിൽ നിന്നുപോലും സംരക്ഷണം നൽകാൻ കഴിയാത്ത ഭരണകൂടത്തിനും സാമൂഹിക വ്യവസ്ഥികൾക്കും നടുവിലാണ് കേരളത്തിലെ പുതിയ തലമുറ ജിവിക്കുന്നതെന്നു ചങ്ങനാശേരി ആർച്ച് ബിഷപ് മാർ തോമസ് തറയിൽ. സുരക്ഷിതമല്ലാത്ത ജീവിത സാഹചര്യങ്ങളുമായി പൊരുത്തപ്പെടാൻ കഴിയാത്തതുമൂലമാണ് ചെറുപ്പക്കാർ നാടുവിടുന്നതെന്നും അദ്ദേഹം പറഞ്ഞു. മാരാമൺ കൺവൻഷനിൽ ഇന്നലെ വൈകിട്ട് നടന്ന സാമൂഹിക തിന്മകൾക്കെതിരെയുള്ള സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.സാമൂഹിക തിന്മകൾ ഏറെയുള്ള ലോകത്ത്, അതിനോട് അനുരൂപപ്പെടാതെ മാറ്റത്തിന്റെ ചാലകശക്തികളായി മാറണം.
മാന്യമായ ജീവിത സാഹചര്യങ്ങൾ ഉണ്ടാവേണ്ടത് അനിവാര്യമാണ്. സാമൂഹിക അനീതികളോട് സന്ധി ചെയ്താൽ സുവിശേഷ വെളിച്ചത്തോട് നീതി പുലർത്താൻ സാധിക്കുകയില്ല. സ്ത്രീ പുരുഷ വ്യത്യാസമില്ലാതെ എല്ലാവർക്കും തുല്യത ഉറപ്പാക്കുമ്പോൾ മാത്രമേ തിന്മകളെ ഈ സമൂഹത്തിൽ നിന്ന് തുടച്ചുമാറ്റാൻ സാധിക്കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു ഡോ. യൂയാക്കിം മാർ കൂറിലോസ് സഫ്രഗൻ മെത്രാപ്പൊലീത്ത അധ്യക്ഷത വഹിച്ചു. മാർത്തോമ്മാ സുവിശേഷ പ്രസംഗ സംഘം ലേഖക സെക്രട്ടറി പ്രഫ. ഏബ്രഹാം പി.മാത്യു പ്രസ്താവന നടത്തി. ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് ബിഷപ് മാത്യൂസ് മാർ സിൽവാനിയോസ് പങ്കെടുത്തു.
മണിപ്പുർ : നിശബ്ദരായാൽ പ്രസക്തി ചോദ്യം ചെയ്യപ്പെടും: ഡോ. ഏബ്രഹാം മാർ പൗലോസ്
ലോകമെമ്പാടും ആളുകൾ ദുരിതമനുഭവിക്കുന്നുണ്ടെന്നും നമ്മുടെ രാജ്യത്ത് മണിപ്പുരിലെ പോലെയുള്ള പ്രശ്നങ്ങളിൽ നമ്മൾ നിശബ്ദരായിരുന്നാൽ സഭകളുടെ പ്രസക്തി തന്ന ചോദ്യം ചെയ്യപ്പെട്ടേക്കാമെന്നും ഡോ. ഏബ്രഹാം മാർ പൗലോസ് പറഞ്ഞു. മാരാമൺ കൺവൻഷനിലെ എക്യുമെനിക്കൽ സമ്മേളനത്തിൽ അധ്യക്ഷപ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. പല വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിലും നമ്മുടെ സഹോദരങ്ങൾ പീഡിപ്പിക്കപ്പെടുന്നതിന്റെ പ്രയാസങ്ങളുണ്ട്.
ദലിത്, ആദിവാസി പീഡനങ്ങൾ പോലെ എവിടെയൊക്കെ ജനം ദുരിതമനുഭവിക്കുന്നോ അവിടെയൊക്കെ നീതിക്കായി ശബ്ദിക്കാൻ ഈ കാലം നമ്മോട് ആവശ്യപ്പെടുന്നു. അതിനീ കൂടിവരവിലൂടെ സാധ്യമാകണമെന്നും അദ്ദേഹം പറഞ്ഞു. മനുഷ്യജീവന്റെ വ്യഥകളിൽ ഒന്നിച്ചു നിന്ന് പോരാടാൻ സഭകൾ ഒന്നിക്കണമെന്നും പ്രലോഭനങ്ങൾക്കും ഭീഷണികൾക്കും അടിമപ്പെടാതെ സാധാരണ ജനത്തിന്റ ആവശ്യങ്ങൾക്കു വേണ്ടി നിലനിൽക്കാനും സഭകൾക്കു കഴിയണമെന്നു ഡോ.ഏബ്രഹാം മാർ പൗലോസ് പറഞ്ഞു.