എസ്പി ഓഫിസ് മുതൽ മൈലപ്ര വരെ പഴയ പൈപ്പ് മാറ്റി പുതിയത് സ്ഥാപിക്കാൻ അനുമതി

Mail This Article
പത്തനംതിട്ട∙ ശുദ്ധജല ക്ഷാമം രൂക്ഷമായി അനുഭവപ്പെടുന്ന നഗരത്തിൽ പത്തനംതിട്ട– മൈലപ്ര റോഡിന്റെ വശം കുഴിച്ച് പുതിയ പൈപ്പ് സ്ഥാപിക്കാൻ ദേശീയ പാത അതോറിറ്റിയുടെ അനുമതി ലഭിച്ചു. ഭരണിക്കാവ്– മുണ്ടക്കയം 183എ ദേശീയ പാതയുടെ ഭാഗമാണ് പത്തനംതിട്ട– മൈലപ്ര റോഡ്. പഴയ പൈപ്പ് മാറ്റി പുതിയത് സ്ഥാപിക്കാൻ റോഡിന്റെ വശം കുഴിക്കാൻ 3 വർഷമായി ജല അതോറിറ്റി അനുമതി ചോദിക്കുകയാണ്.

ജല അതോറിറ്റി എടുക്കുന്ന പൈപ്പ് കുഴികൾ കൃത്യമായി മൂടാത്തതു കാരണം അനുമതി നൽകാൻ ദേശീയപാത അതോറിറ്റി തയാറായില്ല. താഴെവെട്ടിപ്രത്ത് ശുദ്ധജല പൈപ്പ് പൊട്ടി ജലവിതരണം താറുമാറായി. ജലക്ഷാമത്തിനെതിരെ കോൺഗ്രസും എൽഡിഎഫും സമരത്തിലാണ്. നീണ്ടനാളത്തെ തടസവാദങ്ങൾക്കു ശേഷം എസ്പി ഓഫിസ് മുതൽ മൈലപ്ര ഭാഗത്തേക്ക് 300 മീറ്റർ ദൂരത്തിൽ പഴയ പൈപ്പ് മാറ്റി പുതിയത് സ്ഥാപിക്കാൻ അനുമതി ലഭിച്ചു. ഇന്നലെ തന്നെ പണി തുടങ്ങി.