പുളിമുക്ക് തോട്ടിൽ മാലിന്യം തള്ളിയാൽ ഇനി പണികിട്ടും!

Mail This Article
പേട്ട ∙ അങ്ങാടി പഞ്ചായത്തിന്റെ പരിധിയിലുള്ള പുളിമുക്ക് തോട്ടിൽ മാലിന്യം തള്ളുന്നവർ ജാഗ്രതൈ. ഇത്തരക്കാര പിടികൂടാനുറച്ച് പഞ്ചായത്ത്. ഇതിനു മുന്നോടിയായി തോട്ടിൽ തള്ളിയ മാലിന്യം നീക്കുന്ന പണി തുടങ്ങി.മാലിന്യ മുക്ത നവകേരളം പ്രവർത്തനങ്ങളുടെ ഭാഗമായിട്ടാണ് പുളിമുക്ക് തോട്ടിലെ മാലിന്യം നീക്കാൻ പഞ്ചായത്ത് മുന്നിട്ടിറങ്ങിയത്. പുളിമുക്ക് പാലത്തിന്റെ ഇരുവശങ്ങളിലും മാലിന്യം തള്ളുന്നത് പതിവാണ്. ഇതിനു പിന്നിൽ കച്ചവടക്കാർ മാത്രമല്ല ചെറുകിട ലോഡ്ജുകാരും പങ്കാളികളാണ്. കൂടാതെ മാമുക്ക് പാലത്തിന്റെ ഇരുവശങ്ങളിലും മാലിന്യം തുടരെ തള്ളുന്നു. ഇരുളിന്റെ മറവിൽ തോട്ടിൽ തള്ളിയിരിക്കുന്ന മാലിന്യം പരിശോധിച്ചാൽ ഏതൊക്കെ സ്ഥാപനങ്ങളിലെയും കടകളിലെയുമാണെന്നു വ്യക്തമാകും.
ചീഞ്ഞളിഞ്ഞ പച്ചക്കറികൾ വരെ വഹിക്കേണ്ടത് തോടാണ്. പ്ലാസ്റ്റിക് ചാക്കുകളിലും കവറുകളിലും കെട്ടിയിടുന്നതിനു പുറമേ മാലിന്യം വലിച്ചെറിഞ്ഞിരിക്കുന്നതും കാണാം. ഹരിത കർമസേനയ്ക്കു നൽകുന്ന യൂസർ ഫീസ് ലാഭിക്കാനാണ് തോട്ടിൽ മാലിന്യം നീരൊഴുക്കു തടസ്സപ്പെടുത്തുന്നത്.തോട്ടിൽ കിടക്കുന്ന മാലിന്യം പഞ്ചായത്ത് മണ്ണുമാന്തി ഉപയോഗിച്ചാണ് നീക്കം ചെയ്യുന്നത്. തോട് മാലിന്യ മുക്തമാകുന്നതോടെ പരിശോധന കർശനമാക്കുകയാണ് ലക്ഷ്യം. സിസിടിവികളും ഇതിനായി സജ്ജമാക്കും. പരമാവധി പിഴ ചുമത്താനാണ് നീക്കം.