വന്യജീവികൾക്ക് ജലലഭ്യത ഉറപ്പാക്കാൻ പേരുവാലി വനത്തിലെ കുളം വൃത്തിയാക്കി

Mail This Article
തണ്ണിത്തോട് ∙ വന്യജീവികൾക്ക് ജലത്തിന്റെ ലഭ്യത ഉറപ്പാക്കി ഇവ നാട്ടിൽ ഇറങ്ങുന്നത് തടയാൻ ലക്ഷ്യമിട്ട് വനംവകുപ്പിന്റെ നേതൃത്വത്തിൽ കുളം വൃത്തിയാക്കുകയും തടയണകൾ നിർമിക്കുകയും ചെയ്തു.വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിന്റെ ഭാഗമായി വനത്തിനുള്ളിൽ വെള്ളവും ഭക്ഷണവും ഉറപ്പാക്കുന്ന പദ്ധതി പ്രകാരം കോന്നി റേഞ്ചിലെ ഉത്തരകുമരംപേരൂർ ഫോറസ്റ്റ് സ്റ്റേഷനിലെ ജീവനക്കാരുടെ നേതൃത്വത്തിൽ എലിമുള്ളുംപ്ലാക്കൽ വനസംരക്ഷണ സമിതിയുടെയും ചെങ്ങന്നൂർ ക്രിസ്ത്യൻ കോളജ് ഭൂമിത്ര സേന ക്ലബ്ബിന്റെയും സഹകരണത്തോടെയാണ് പ്രവർത്തനങ്ങൾ നടത്തിയത്.
കരിയിലയും ചപ്പുചവറുകളും വീണ് ഉപയോഗശൂന്യമായ, പേരുവാലി വനത്തിലെ കുളം വൃത്തിയാക്കി. കാട്ടിനുള്ളിലെ ഉപയോഗശൂന്യമായ പാഴ്ത്തടികൾ, മുള, പാറക്കല്ലുകൾ എന്നിവ ഉപയോഗിച്ച് 3 തടയണകളും നിർമിച്ചു.ഉത്തരകുമരംപേരൂർ ഫോറസ്റ്റ് സ്റ്റേഷൻ ഡപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫിസർ എം.നൗഷാദ്, സെക്‌ഷൻ ഫോറസ്റ്റ് ഓഫിസർ എ.നജിമുദീൻ, ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരായ വി.ഗോപകുമാർ, ടി.അനിൽകുമാർ, എം.ആർ.നാരായണൻകുട്ടി, കെ.എസ്.ശ്രീരാജ്, വിഎസ്എസ് സെക്രട്ടറി എസ്.അഖിൽ, പ്രസിഡന്റ് അജികുമാർ, ചെങ്ങന്നൂർ ക്രിസ്ത്യൻ കോളജ് ഭൂമിത്ര സേന ക്ലബ് കൺവീനർ ഡോ.ആർ.അഭിലാഷ്, ഭൂമിത്ര സേന ക്ലബ് അംഗങ്ങൾ, വിഎസ്എസ് അംഗങ്ങൾ, ഫയർ വാച്ചർമാർ എന്നിവർ പങ്കെടുത്തു.