വേനൽച്ചൂടിലൂടെ ഒരു യാത്ര: പത്തനംതിട്ട ജില്ലയിലെ യുവി തോത് 9; ഓറഞ്ച് അലർട്ട് വെയിലിനെതിരെയും

Mail This Article
പത്തനംതിട്ട ∙ പൊള്ളുന്ന വെയിൽ. വാടിപ്പോകുന്ന ശരീരം. കനത്ത ചൂടിനു പുറമെ അന്തരീക്ഷത്തിലെ അൾട്രാ വയലറ്റ് കിരണങ്ങളുടെ ഉയർന്ന തോതും സംസ്ഥാനത്തെ ജനജീവിതത്തെ അസഹ്യമാക്കുന്നു. കൊട്ടാരക്കയിൽ ഇന്നലെ യുവി തോത് 10 വരെ ഉയർന്നതോടെ കേരളവും വികിരണ ഭീഷണിയുടെ നിഴലിലായി. കോന്നി, ചെങ്ങന്നൂർ,ചങ്ങനാശേരി, മൂന്നാർ എന്നിവിടങ്ങളിൽ യുവി ഇൻഡക്സ് 9 കടന്നതോടെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.

യുവി ഇൻഡക്സ് 5നു മുകളിലേക്കു പോയാൽ അപകടകരമാണെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പറയുന്നു. വെയിലിന് ഒപ്പം എത്തുന്ന തരംഗ ദൈർഘ്യം കുറഞ്ഞ വികിരണമാണ് യുവി. അന്തരീക്ഷത്തിലെ ഓസോൺ പാളിയും വായുമണ്ഡലവും ജലതന്മാത്രകളും എല്ലാം കടന്ന് ഭൂമിയിൽ എത്തുന്ന ഇവ വൈറ്റമിൻ ഡി–യുടെ നല്ല സ്രോതസ്സാണെങ്കിലും അധികമായാൽ മാരകമാണ്.

ദുരന്ത നിവാരണ വകുപ്പ് ഈ വേനലിന്റെ തുടക്കത്തിൽ ആരംഭിച്ച യുവി നിരീക്ഷണ സംവിധാനമാണ് ഇന്ത്യയിലെ തന്നെ ഏറ്റവുമധികം യുവി വികിരണഭീഷണിയുള്ള സ്ഥലമാണ് കേരളമെന്ന തിരിച്ചറിവിലേക്ക് എത്തിച്ചിരിക്കുന്നത്. കേരളത്തിന്റ ചരിത്രത്തിൽ ആദ്യമായാണ് യുവി തോത് നിരീക്ഷണ വിധേയമാകുന്നതെന്ന് ദുരന്ത നിവാരണ അതോറിറ്റി മെംബർ സെക്രട്ടറി ശേഖർ എൽ.കുര്യാക്കോസ് പറഞ്ഞു.
മേഘാവരണത്തിലെ കുറവ്, മഴക്കുറവ്, ഭൂമധ്യരേഖയോടു ചേർന്നു കിടക്കുന്ന തെക്കൻ കേരളത്തിന്റെ ഉഷ്ണമേഖലാ ഭൂമിശാസ്ത്രം, കാലാവസ്ഥാ മാറ്റം, പച്ചപ്പിലെ കുറവ്, വർധിച്ച നിർമിതികൾ, സൗരചക്രങ്ങൾ തുടങ്ങി പല ഘടകങ്ങളാണ് ഇതിനു പിന്നിൽ.10 മുതൽ 3 മണി വരെയാണ് ഉയർന്ന സൂചിക രേഖപ്പെടുത്തിയിരിക്കുന്നത്. പുറംജോലികൾ ചെയ്യുന്നവരും യാത്ര ചെയ്യുന്നവരും വിദ്യാർഥികളും മറ്റും ജാഗ്രത പാലിക്കണം. അത്യാവശ്യമില്ലെങ്കിൽ ഈ സമയം പുറംയാത്രകൾ ഒഴിവാക്കുക. വളർത്തു മൃഗങ്ങൾക്കും തണലും വെള്ളവും നൽകണം.