ഉത്സവം: അയ്യപ്പ സന്നിധിയിൽ വിളക്കിനെഴുന്നള്ളിപ്പ് തുടങ്ങി

Mail This Article
ശബരിമല ∙ ശരണം വിളികളും വാദ്യഘോഷങ്ങളും ഭക്തിസാന്ദ്രമാക്കിയ അന്തരീക്ഷത്തിൽ അയ്യപ്പ സന്നിധിയിൽ ഉത്സവത്തിന്റെ ഭാഗമായ വിളക്കിനെഴുന്നള്ളിപ്പ് തുടങ്ങി.അഞ്ചാം ഉത്സവമായ ഇന്നലെ രാത്രി ശ്രീഭൂതബലിയുടെ നാല് പ്രദക്ഷിണത്തിനു ശേഷമാണു വിളക്ക് എഴുന്നള്ളിപ്പ് തുടങ്ങിയത്. അത്താഴപ്പൂജയ്ക്കു ശേഷം സോപാനത്ത് നിറപറയും നിലവിളക്കും ഒരുക്കി ശ്രീകോവിലിൽ നിന്നു ദീപം പകർന്നു.
മരപ്പാണി കൊട്ടി ഭൂതഗണങ്ങളെ ഉണർത്തി. തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ കാർമികത്വത്തിൽ മൂലബിംബത്തിലെ ചൈതന്യത്തെ ശ്രീബലി ബിംബത്തിലേക്ക് ആവാഹിച്ചായിരുന്നു ശ്രീഭൂതബലി തുടങ്ങിയത്. തന്ത്രിയുടെ കാർമികത്വത്തിൽ ഇന്ദ്രാദി ദേവതകൾക്കും ക്ഷേത്രപാലകനും ഹവിസ്സ് അർപ്പിച്ച് 4 പ്രദക്ഷിണം പൂർത്തിയാക്കിയാണ് വിളക്കിനെഴുന്നള്ളിപ്പിലേക്കു കടന്നത്. ഇന്നലെ ഉത്സവബലി കണ്ടു തൊഴാൻ തീർഥാടകരുടെ തിരക്കായിരുന്നു.
ശബരിമലയിൽ ഇന്ന്
നടതുറക്കൽ –5.00
നെയ്യഭിഷേകം –5.30 മുതൽ 9.00 വരെ.
ഉച്ച പൂജ–10.30
ഉത്സവബലി 11.30
ഉത്സവബലി ദർശനം –2.00
പടിപൂജ 7.00
മുളപൂജ 7.45
ശ്രീഭൂതബലി 9.00
വിളക്കിനെഴുന്നള്ളിപ്പ്– 9.30
ഹരിവരാസനം 10.30