ചൈതന്യനിറവിൽ അയ്യപ്പ സ്വാമി; ശബരിമലയിൽ നാളെ പള്ളിവേട്ട

Mail This Article
ശബരിമല ∙ഉത്സവബലി, ശ്രീഭൂതബലി എന്നിവയിലൂടെ നേടിയ ചൈതന്യ നിറവിൽ നാളെ അയ്യപ്പ സ്വാമിക്കു പള്ളിവേട്ട. ശ്രീഭൂതബലി വിളക്കെഴുന്നള്ളിപ്പ് പൂർത്തിയാക്കിയാണ് പള്ളിവേട്ടയ്ക്കു പുറപ്പെടുക. ശരംകുത്തിയിൽ പ്രത്യേകം തയാർ ചെയ്യുന്ന കുട്ടിവനത്തിലാണു പള്ളിവേട്ട. ആനപ്പുറത്താണ് ദേവനെ എഴുന്നള്ളിക്കുന്നത്. വാളും പരിചയുമേന്തി കുറുപ്പുമാരും അമ്പും വില്ലുമേന്തി വേട്ടക്കുറുപ്പും ഒപ്പമുണ്ടാകും. ദുഷ്ട വാസനകളെ ഉന്മൂലനം ചെയ്യുന്ന സങ്കൽപത്തിലാണ് പള്ളിവേട്ട നടക്കുന്നത്.തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ കാർമികത്വത്തിലാണ് പള്ളിവേട്ട. വാദ്യമേളങ്ങൾ ഇല്ലാതെയാണ് ശരംകുത്തിയിലേക്കു പോകുന്നത്. വേട്ട കഴിഞ്ഞതിന്റെ സന്തോഷത്തിൽ വാദ്യമേളത്തോടെയാണു മടക്കയാത്ര.
പള്ളിവേട്ട കഴിഞ്ഞതിനാൽ അശുദ്ധമായി എന്ന സങ്കൽപത്തിൽ രാത്രി ശ്രീകോവിലിനു പുറത്താണ് ദേവന്റെ പള്ളിയുറക്കം. ഗണപതിഹോമം നടക്കുന്ന മണ്ഡപത്തിന്റെ വശത്തെ മുറിയാണ് ഇതിനായി ഒരുക്കുന്നത്.ഉത്സവച്ചടങ്ങുകളിലൂടെ ചൈതന്യം നിറഞ്ഞ മണികണ്ഠ സ്വാമിയെ കണ്ടുതൊഴാനും വഴിപാടുകൾ സമർപ്പിക്കാനുമായി മഴയും വെയിലും പ്രശ്നമാക്കാതെയാണു തീർഥാടകർ കാത്തുനിന്നത്. രാവിലെ 10.30ന് കലശാഭിഷേകം, കളഭാഭിഷേകം എന്നിവയോടെ ഉച്ചപൂജ പൂർത്തിയാക്കിയാണ് ഉത്സവബലിയുടെ ചടങ്ങിലേക്ക് കടന്നത്. ശ്രീഭൂതബലിയുടെ 4 പ്രദക്ഷിണം കഴിഞ്ഞാണ് വിളക്കിനെഴുന്നള്ളിപ്പ് തുടങ്ങിയത്. വെളിനല്ലൂർ മണികണ്ഠൻ ആനയാണ് അയ്യപ്പന്റെ തിടമ്പേറ്റിയത്.
ശബരിമലയിൽ ഇന്ന്
നടതുറക്കൽ –5.00 നെയ്യഭിഷേകം –5.30 മുതൽ 9.00 വരെ. ഉച്ചപൂജ–10.30 ഉത്സവബലി –11.30 ഉത്സവബലി ദർശനം –2.00 പടിപൂജ –7.00 മുളപൂജ –7.45 ശ്രീഭൂതബലി –9.00 വിളക്കിനെഴുന്നള്ളിപ്പ്– 9.30 ഹരിവരാസനം –10.30