ഗവി റൂട്ടിൽ വീണ്ടും ബസിന് തകരാർ; മണിക്കൂറുകൾ കുടുങ്ങി യാത്രക്കാർ

Mail This Article
സീതത്തോട് ∙ ഗവി റൂട്ടിൽ സർവീസ് നടത്തുന്ന കെഎസ്ആർടിസി ബസ് വീണ്ടും കൊടുംവനത്തിൽ മണിക്കൂറുകൾ കുടുങ്ങി. സ്ത്രീകളും കുട്ടികളുമടക്കം 38 അംഗ സംഘം സഞ്ചരിച്ചിരുന്ന പത്തനംതിട്ട ഡിപ്പോയിലെ പത്തനംതിട്ട – ഗവി –കുമളി ബസാണ് മൂഴിയാർ 40 ഏക്കറിൽ നിന്ന് 9 കിലോമീറ്റർ അകലെ അരണമുടിയിൽ കുടുങ്ങിയത്. ഇതു വഴിയുള്ള ഗതാഗതവും ഏറെ സമയം തടസ്സപ്പെട്ടു. ഇന്നലെ രാവിലെ പത്തിനാണ് സംഭവം.
കഴിഞ്ഞ വ്യാഴാഴ്ച ചടയമംഗലത്തു നിന്നെത്തിയ കെഎസ്ആർടിസി ഉല്ലാസ യാത്ര ബസും തകരാറിലായിരുന്നു. ഈ ബസിൽ എത്തിയവരെ കൊണ്ടുപോകാൻ പത്തനംതിട്ടയിൽ നിന്നെത്തിയ മറ്റൊരു ബസും മൂഴിയാർ 40 ഏക്കറിനും അരണമുടിക്കും മധ്യേ മണിക്കൂറുകൾ വനത്തിൽ കുടുങ്ങിയിരുന്നു. മൂഴിയാറിൽ നിന്നു കയറ്റം കയറി അരണമുടിയിലെത്തിയപ്പോൾ ബസിന്റെ ബ്രേക്ക് പൈപ്പ് പൊട്ടിയതാണ് തകരാറിനു കാരണം. പത്തനംതിട്ട ഡിപ്പോയിൽ നിന്ന് ഒന്നരയോടെ എത്തിയ മറ്റൊരു ബസിൽ യാത്രക്കാർ കുമളിയിലേക്കു പോയി. പിന്നാലെ വന്ന മെക്കാനിക്കൽ സംഘം തകരാർ പരിഹരിച്ച ശേഷം ബസുമായി മടങ്ങി.
കക്കിയിൽ നിന്നു മൂഴിയാറിലേക്കു വന്ന വൈദ്യുതി ബോർഡ് ജീവനക്കാരൻ വഴിയാണ് സംഭവം പുറംലോകമറിഞ്ഞത്. വിവരം അറിഞ്ഞയുടൻ മൂഴിയാർ 40 ഏക്കറിൽ ഉണ്ടായിരുന്ന അണക്കെട്ട് സുരക്ഷാ വിഭാഗം ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. ബസ് കുടുങ്ങിയ സ്ഥലത്ത് മൊബൈൽ ഫോണിനു റേഞ്ച് ഇല്ലായിരുന്നു. കാട്ടാനയും കാട്ടുപോത്തും ധാരാളം ഉള്ള പ്രദേശമാണ് അരണമുടി. ബസ് ആദ്യം കിടന്ന സ്ഥലത്ത് വീതി വളരെ കുറവായതിനാൽ മറ്റു വാഹനങ്ങൾ പോകാൻ പ്രയാസമായിരുന്നു. പിന്നീട് ഏറെ പണിപ്പെട്ട് ഒരു വശത്തേക്കു ബസ് മാറ്റിയ ശേഷമാണ് മറ്റു വാഹനങ്ങൾക്കു കടന്നു പോകാനായത്.
ഉല്ലാസ യാത്രയ്ക്കിടെ ബസ് കേടായ സംഭവം: കെഎസ്ആർടിസി ഡ്രൈവർക്ക് സസ്പെൻഷൻ
ചടയമംഗലം ∙ കെഎസ്ആർടിസിയുടെ ഉല്ലാസ യാത്രയ്ക്കിടെ ബസ് കേടായി യാത്രക്കാർ വനത്തിൽ അകപ്പെട്ട സംഭവത്തിൽ ഡ്രൈവർക്കു സസ്പെൻഷൻ. ചടയമംഗലം കെഎസ്ആർടിസി ഡിപ്പോ ഡ്രൈവർ വാളകം സ്വദേശി അജി കുമാറിനെയാണ് സസ്പെൻഡ് ചെയ്തത്. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 38 യാത്രക്കാരുമായി ഗവിയിലേക്കു പോയ സംഘമാണ് ബസ് കേടായതിനെ തുടർന്ന് മൂഴിയാറിനു സമീപത്ത് വനത്തിനുള്ളിൽ കുടുങ്ങിയത്. ബസ് കേടായി യാത്ര തുടരാനാകാതെ വന്നപ്പോൾ ഡ്രൈവറും കണ്ടക്ടറും പത്തനംതിട്ട ഡിപ്പോ അധികൃതരെ വിവരം അറിയിച്ചിരുന്നു.
എന്നാൽ പത്തനംതിട്ട ഡിപ്പോയിൽ നിന്നു 4 മണിക്കൂറുകൾക്ക് ശേഷമാണ് പകരം സംവിധാനം ഒരുക്കിയത്. യാത്രക്കാരിൽ ഏറെയും സ്ത്രീകളും കുട്ടികളും ആയിരുന്നതും പ്രാഥമിക ആവശ്യം നിർവഹിക്കാൻ പോലും അവസരം ഇല്ലാത്തതും യാത്രക്കാരുടെ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.പത്തനംതിട്ട ഡിപ്പോയിൽ നിന്നു മണിക്കൂറുകൾക്കു ശേഷം വാഹനം എത്തിയെങ്കിലും അതും പിന്നീട് കേടായി വഴിയിൽ നിന്നു.
ബസിന്റെ കേടുപാടുകൾ പരിശോധിക്കേണ്ടതു മെക്കാനിക്കൽ വിഭാഗം ആണ്. എന്നാൽ ഡ്രൈവറെ സസ്പെൻഡ് ചെയ്ത നടപടിക്കെതിരെ പ്രതിഷേധം ഉയർന്നിട്ടുണ്ട്. ബസ് കേടാണെന്ന വിവരം യഥാസമയം പത്തനംതിട്ട ഡിപ്പോയിൽ അറിയിച്ചിട്ടും പകരം സംവിധാനം ഒരുക്കാൻ വൈകിയത് പത്തനംതിട്ട ഡിപ്പോയുടെ വീഴ്ചയാണെന്ന് ആരോപണം ഉള്ളപ്പോഴാണ് ചടയമംഗലം ഡിപ്പോയിലെ ഡ്രൈവറെ സസ്പെൻഡ് ചെയ്തത്.