പ്രവർത്തനം തുടങ്ങാൻ കാത്ത് സ്മാർട്ട് വില്ലേജ് ഓഫിസ്

Mail This Article
കുന്നന്താനം ∙ അസൗകര്യങ്ങളാൽ പതിറ്റാണ്ടുകളോളം വീർപ്പുമുട്ടിയിരുന്ന വില്ലേജ് ഓഫിസ് കെട്ടിടം "സ്മാർട്" ആക്കിയെങ്കിലും ഉദ്ഘാടനം കഴിഞ്ഞ് 2 മാസം പിന്നിട്ടിട്ടും പ്രവർത്തനം തുടങ്ങിയില്ല.ഫെബ്രുവരി 25ന് മന്ത്രി കെ.രാജൻ സ്മാർട് വില്ലേജ് ഓഫിസ് കെട്ടിടം ഉദ്ഘാടനം നടത്തിയെങ്കിലും ഇപ്പോഴും വാടക കെട്ടിടത്തിലാണ് പ്രവർത്തനം. വാടക കെട്ടിടത്തിൽ 1–ാം നിലയിൽ പ്രവർത്തിക്കുന്ന വില്ലേജ് ഓഫിസിലേക്കു പ്രായമുള്ളവർ എത്തുന്നത് ഏറെ ബുദ്ധിമുട്ടിയാണ്.
കെട്ടിട നിർമാണം വേഗത്തിൽ പൂർത്തിയാക്കിയെങ്കിലും ഓഫിസിന് ആവശ്യമായ സാധനസാമഗ്രികൾ ഒരുക്കാൻ കഴിഞ്ഞിട്ടില്ല. പുതിയ വില്ലേജ് ഓഫിസ് കെട്ടിടത്തിൽ പ്രവർത്തനം തുടങ്ങണമെങ്കിൽ ഇനിയും "സ്മാർട്" ആകേണ്ടിയിരിക്കുന്നു. ഫയലുകളും മറ്റും സൂക്ഷിക്കുന്നതിന് ആവശ്യമായ ഫർണിച്ചറുകൾ തയാറാക്കണം. ഉദ്യോഗസ്ഥർക്ക് പ്രത്യേകം ഇരിപ്പിടങ്ങളും ക്രമീകരിക്കണം. ഇത്തരം പ്രവൃത്തികൾ പൂർത്തിയാക്കിയാൽ മാത്രമേ വില്ലേജ് ഓഫിസ് സ്മാർട്ട് ആയി മാറൂ.
സംസ്ഥാന സർക്കാർ പ്ലാൻ ഫണ്ടിൽനിന്ന് 44 ലക്ഷം രൂപ വിനിയോഗിച്ചാണ് പുതിയ കെട്ടിടം നിർമിച്ചത്. ഒരു നിലയിലുള്ള കെട്ടിടമാണ് പൂർത്തീകരിച്ചത്. പഴയ വില്ലേജ് ഓഫിസ് നിലനിന്നിരുന്ന സ്ഥലത്ത് 1,400 ചതുരശ്രയടി വിസ്തീർണത്തിലാണ് കെട്ടിടം. നിർമിച്ചത്. സ്ഥലപരിമിതിയും 3 പതിറ്റാണ്ടിലേറെ കാലപ്പഴക്കമുള്ള കെട്ടിടത്തിന്റെ ശോച്യാവസ്ഥയും മൂലമാണ് പുതിയത് നിർമിക്കുന്നതിന് പദ്ധതിയിട്ടത്.