പുളിക്കൻപാറ പാലം: കോൺക്രീറ്റ് തകർന്നു പുനർനിർമാണം വൈകുന്നു

Mail This Article
പെരുമ്പെട്ടി ∙ കോൺക്രീറ്റിനു തകർച്ച സംഭവിച്ചിട്ടും പാലം പുനർനിർമാണത്തിന് നടപടിയില്ലെന്ന് ആക്ഷേപം. പത്തനംതിട്ട – കോട്ടയം ജില്ലകളെ ബന്ധിപ്പിക്കുന്ന ചുങ്കപ്പാറ– പൊന്തൻപുഴ റോഡിലെ പുളിക്കൻപാറ പാലത്തിന്റെ പുനർനിർമാണമാണു വൈകുന്നത്.50 വർഷത്തിലധികം പഴക്കമുള്ള പാലത്തിന്റെ മുകൾത്തട്ടിൽനിന്ന് വെള്ളം നനുത്തിറങ്ങി ഈർപ്പം പിടിച്ചിരിക്കുന്നു. പാലത്തിന്റെ ഒരു ഭാഗത്ത് കമ്പി ദ്രവിച്ച് കോൺക്രീറ്റ് ഇളകി, മറുവശത്ത് കമ്പികൾ വേർപെട്ട് തൂങ്ങിനിൽക്കുന്നു.പാലം ഇരുകരകളിലും കരിങ്കൽ ഭിത്തികളിലാണ് നിർമിച്ചിരിക്കുന്നത്.
ഇത് ബലപ്പെടുത്താൻ ഉപയോഗിച്ചിരിക്കുന്ന സിമന്റ് മിശ്രിതത്തിന് പലഭാഗത്തും നാശം സംഭവിച്ചിട്ടുണ്ട്. വർഷങ്ങൾക്കു മുൻപ് പാലത്തിന്റെ ഒരു ഭാഗത്ത് വീതി കൂട്ടുക മാത്രമാണ് ചെയ്തിരുന്നത്.കൊടുംവളവും കുത്തിറക്കവും കാരണം പാലത്തിലേക്ക് പ്രവേശിക്കുമ്പോൾ മാത്രമേ എതിർ വശത്തുനിന്ന് വാഹനങ്ങൾ എത്തുന്നത് കാണാൻ കഴിയൂ. ഇരുഭാഗത്തും വേഗത്തട സ്ഥാപിച്ചിട്ടുണ്ടെങ്കിലും അപകടസാധ്യത നിലനിൽക്കുന്നു. ചാലാപ്പള്ളി– കോട്ടാങ്ങൽ ബാസ്റ്റോ റോഡിൽനിന്ന് പുനലൂർ– മൂവാറ്റുപുഴ സംസ്ഥാന പാതയിലേക്ക് ബന്ധിപ്പിക്കുന്ന പാതയായതിനാൽ ഇടതടവില്ലാതെ ചരക്ക്, സ്വകാര്യവാഹനങ്ങളുടെ സഞ്ചാര മേഖലയാണിവിടം.പാലം പുനർനിർമിക്കാൻ അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്.