ടികെ റോഡ്: ഗതാഗത നിയന്ത്രണം നവീകരണം ഇന്നു മുതൽ

Mail This Article
തിരുവല്ല ∙ ടികെ റോഡ് (തിരുവല്ല–കുമ്പഴ റോഡ്) നവീകരണം ഇന്നു തുടങ്ങും. തിരുവല്ല മുതൽ വള്ളംകുളം പാലം വരെ 4.3 കോടി രൂപയുടെയും വള്ളംകുളം പാലം മുതൽ കോഴഞ്ചേരി പാലം വരെ 7.2 കോടി രൂപയുടെയും 2 പ്രവൃത്തികളായാണ് നവീകരണം നടത്തുന്നത്. ഇതിൽ തിരുവല്ല മുതലുള്ള നവീകരണമാണ് ഇന്നു തുടങ്ങുന്നത്.നിലവിലുള്ള ടാറിങ്ങിന്റെ മുകളിൽ ബിസി ടാറിങ്ങാണ് നടത്തുന്നത്. മഞ്ഞാടിയിൽ രണ്ടിടത്തു കലുങ്കുകൾ പൊളിച്ചുപണിയുന്നുണ്ട്. ഇതുവഴിയുള്ള ഗതാഗതത്തിന് ഇന്നു മുതൽ നിയന്ത്രണം ഉണ്ടാകും. ഈ ഭാഗത്ത് ഒറ്റവരിയായിട്ടായിരിക്കും വാഹനങ്ങൾ കടത്തിവിടുക.മഞ്ഞാടി ഇവാൻജലിക്കൽ പള്ളിയുടെ മുൻപിലും പുഷ്പഗിരി റോഡിലേക്കു തിരിയുന്ന ഭാഗത്തുമാണ് കലുങ്ക് പൊളിച്ചുപണിയുക. ആദ്യം പകുതി ഭാഗത്തെ കലുങ്ക് പൊളിച്ച് കോൺക്രീറ്റ് ചെയ്ത് 20 ദിവസത്തിനുശേഷം അടുത്ത ഭാഗം പൊളിക്കും. 100 മീറ്ററിനുള്ളിൽ രണ്ടിടത്തും ഒന്നിച്ച് പണികൾ നടത്തുന്നതിനാൽ ഗതാഗത തടസ്സത്തിനു സാധ്യതയുണ്ട്.
തിരുവല്ല വൈഎംസിഎക്കു സമീപം 200 മീറ്റർ ദൂരം ഓടനിർമാണം, തീപ്പനി റെയിൽവേ മേൽപാലത്തിനു താഴെ 50 മീറ്ററോളം പൂട്ടുകട്ടകൾ മാറ്റിയിടുക തുടങ്ങിയ ജോലികളും ഇതോടൊപ്പം ചെയ്യുന്നുണ്ട്.വള്ളംകുളം പാലം മുതൽ കോഴഞ്ചേരി പാലം വരെയുള്ള ഭാഗം ഇരവിപേരൂർ സെക്‌ഷന്റെ കീഴിലാണ് ചെയ്യുന്നത്. റോഡിന്റെ ലെവൽസ് എടുക്കുന്ന ജോലി കുമ്പനാട് വരെ ചെയ്തപ്പോഴാണ് ജല അതോറിറ്റി റോഡുവശത്ത് പൈപ്പ് ഇടുന്ന ജോലി തുടങ്ങിയത്. ഇതു പൂർത്തിയായാൽ മാത്രമേ ലെവൽസ് എടുത്തു തീർക്കാൻ കഴിയൂ.ടികെ റോഡ് 2016 ൽ ആണ് ആദ്യമായി ബിഎംബിസി ടാറിങ് നടത്തിയത്. റോഡിലെ പല പാലങ്ങളുടെയും സ്ഥിതി വളരെ ശോചനീയമാണ്. കറ്റോട് പാലം വീതി കുറഞ്ഞതാണ്. വള്ളംകുളത്ത് പുതിയ പാലം നിർമിച്ചതിൽ പിന്നെ ടാറിങ് നടത്തിയിട്ടില്ല. പാടത്തുപാലം പാലം റോഡിനും വീതിയുള്ളതല്ല. തോട്ടപ്പുഴശ്ശേരി വില്ലേജ് ഓഫിസിനു മുൻപിലെ പാലവും വീതികുറഞ്ഞതാണ്.
പാലത്തിന് വീതി കൂട്ടണമെങ്കിൽ ഷട്ടർ പൊളിക്കണം
കറ്റോട് പാലത്തിന് വീതി കൂട്ടണമെങ്കിൽ ജലസേചന വകുപ്പിന്റെ ഷട്ടർ പൊളിച്ചുമാറ്റി നിർമിക്കണം. ഇതിന് 3 വർഷം മുൻപ് 45 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചിരുന്നു. തുടർന്ന് മെക്കാനിക്കൽ വിഭാഗം നടത്തിയ പരിശോധനയിൽ തെളിഞ്ഞത് കാലപ്പഴക്കം കാരണം പൊളിച്ചു മാറ്റുന്നതിലും നല്ലത് പുതിയത് നിർമിക്കുക എന്നതായിരുന്നു. അതിന് 1.22 കോടി രൂപയുടെ പദ്ധതി തയാറാക്കി സമർപ്പിച്ചെങ്കിലും അനുമതി കിട്ടാത്തതു കാരണം ഇതുവരെ തുടങ്ങിയിട്ടില്ല. പാലത്തിൽനിന്നു ലോറി തോട്ടിൽ വീണ് ഒരാൾ മരണപ്പെട്ടിരുന്നു. പാലം കൈവരികൾ നഷ്ടപ്പെട്ടു ബലക്ഷയത്തിലുമാണ്.