ഒറ്റക്കൊമ്പൻ മൂഴിയാർ 40 ഏക്കറിൽ വിളയാടുന്നു; ഒറ്റച്ചവിട്ട്... കതക് തകിടു പൊടി

Mail This Article
സീതത്തോട്∙ ഒറ്റക്കൊമ്പനെയും കൊണ്ടു മൂഴിയാർ 40 ഏക്കർ നിവാസികൾ പൊറുതിമുട്ടി. 40 ഏക്കർ അങ്കണവാടിയിലെ അടുക്കള ഭാഗത്തെ കതക് ചവിട്ടിത്തകർത്തു. ഒറ്റയ്ക്കു താമസിക്കുന്ന വയോധികയെ തുമ്പികൈയ്ക്കു അടിച്ചെങ്കിലും തലനാരിഴയ്ക്കാണു രക്ഷപ്പെട്ടത്. സന്ധ്യ കഴിഞ്ഞാൽ ക്വാർട്ടേഴ്സുകൾ ചുറ്റിക്കറങ്ങി നടക്കുന്ന ഒറ്റക്കൊമ്പനെ ഭയന്നു പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയിൽ. ക്വാർട്ടേഴ്സുകൾക്കു ചുറ്റും സൗരോർജ വേലി സ്ഥാപിക്കണമെന്ന വൈദ്യുതി ബോർഡ് ഉദ്യോഗസ്ഥരുടെ ആവശ്യം നടപ്പാക്കാൻ വൈകുന്നു. ശബരിഗിരി ജല വൈദ്യുത പദ്ധതിയിലെ ഉദ്യോഗസ്ഥർ താമസിക്കുന്ന ക്വാർട്ടേഴ്സുകൾക്കു സമീപം കഴിഞ്ഞ രണ്ടാഴ്ചയായി ഒറ്റക്കൊമ്പന്റെ സാന്നിധ്യം പതിവാണ്.
ചക്ക, മാങ്ങ എന്നിവയുടെ സീസണായതിനാൽ ഉൾവനത്തിലേക്കു മാറാതെ പകൽ വനാതിർത്തിയിലാണു താവളം. സന്ധ്യ മയങ്ങുമ്പോഴേയ്ക്കും ജനവാസ മേഖലയിലേക്കിറങ്ങും. ആരേയും ഭയമില്ലാതെ മാവിൻ ചുവട്ടിലും പ്ലാവിന്റെ ചുവട്ടിലും മണിക്കൂറുകൾ കറങ്ങി നടക്കും. ഐബിക്കു സമീപം താമസിക്കുന്ന തങ്കമ്മയുടെ(75) നേർക്ക് കഴിഞ്ഞ ഞായറാഴ്ച രാത്രി ഒരുമണിക്കായിരുന്നു ആക്രമണം. വീടിനു സമീപം ആന അലറുന്ന ശബ്ദം കേട്ട് പുറത്തിറങ്ങിയ തങ്കമ്മയെ പിന്നിലൂടെ തുമ്പിക്കൈക്കു അടിക്കുകയായിരുന്നുവെന്നു ദൃക്സാക്ഷികൾ പറയുന്നു.ഓടി രക്ഷപ്പെട്ട തങ്കമണി ആൾത്താമസം ഇല്ലാത്ത മറ്റൊരു ക്വാർട്ടേഴ്സിൽ കയറി രക്ഷപ്പെടുകയായിരുന്നു.
ഒറ്റകൊമ്പൻ കഴിഞ്ഞ വർഷം മുതൽക്കാണ് പതിവായി എത്തുന്നത്.
നല്ല വലുപ്പമുള്ള ആനയുടെ വലതു ഭാഗത്തെ കൊമ്പില്ല. ഇടതു ഭാഗത്തെ കൊമ്പിനു അത്യാവശ്യം നല്ല വലിപ്പമുണ്ട്. ആനയുടെ ആക്രമണം ഭയന്ന് രാത്രി ഷിഫ്റ്റിനു പവർഹൗസിൽ ജോലിക്കു പോകുന്നവർ ഏറെ ആശങ്കയിലാണ്. ക്വാർട്ടേഴ്സുകൾക്കു ചുറ്റും സൗരോർജ വേലി സ്ഥാപിക്കുന്നതിനുള്ള നടപടികൾ കഴിഞ്ഞ വർഷം നടന്നിരുന്നു. ജോലികൾക്കു തുടക്കം കുറിച്ചിരുന്നെങ്കിലും പിന്നീട് എല്ലാം മുടങ്ങി. ഇതിനിടെ ആനയുടെ വരവും ഇല്ലാതായിരുന്നു. ഇപ്പോൾ വീണ്ടും ആന ഭീഷണി ഉയർന്നതോടെയാണ് സൗരോർജ്ജവേലിയുടെ ആവശ്യം ചർച്ചയായത്.