സൈറണുകൾ മുഴങ്ങി; വെളിച്ചം അണഞ്ഞു; ‘വ്യോമാക്രമണത്തെ’ ചെറുത്ത് കലക്ടറേറ്റ്

Mail This Article
പത്തനംതിട്ട ∙ യുദ്ധഭൂമിയെ അനുസ്മരിപ്പിക്കുന്ന രംഗങ്ങളായിരുന്നു ഇന്നലെ നടത്തിയ സിവിൽ ഡിഫൻസ് മോക് ഡ്രില്ലിൽ കലക്ടറേറ്റിൽ നടന്നത്. കലക്ടറേറ്റ് കെട്ടിടത്തിന്റെ മുകൾ നിലയിലേക്കാണ് ‘വ്യോമാക്രമണ’മുണ്ടായത്. തീപിടുത്തമുണ്ടായതോടെ അപായ സൈറനുകൾ മുഴങ്ങി. ജീവനക്കാർ സുരക്ഷിത സ്ഥാനത്തേക്കു മാറുമ്പോഴേക്ക് അഗ്നിരക്ഷാ സേന പാഞ്ഞെത്തി. ‘രക്ഷാ പ്രവർത്തനത്തിനു’ നേതൃത്വം നൽകാൻ പൊലീസുമെത്തി. പരുക്കേറ്റവരെ മാറ്റാൻ ആംബുലൻസുകളുമെത്തി. തീപിടിച്ച മുകൾ നിലയിൽ പരുക്കേറ്റു കുടുങ്ങിയവരെ തോളിലെടുത്ത് കോണിയിലൂടെ താഴെയെത്തിച്ചു.
എൻസിസി കെഡറ്റുകളും സിവിൽ ഡിഫൻസ് വൊളന്റിയർമാരും സജീവമായി രക്ഷാദൗത്യത്തിൽ പങ്കെടുത്തു. ശേഷം സുരക്ഷിതമെന്ന അറിയിപ്പ് നൽകിയതോടെ എല്ലാവരും തിരികെ ഓഫിസുകളിലേക്ക്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശപ്രകാരം മൂന്ന് ഘട്ടങ്ങളിലായിരുന്നു മോക്ഡ്രിൽ. വ്യോമാക്രമണം, തീപിടിത്തം, കെട്ടിടം തകരൽ എന്നീ അപകടസാഹചര്യങ്ങളിൽ സ്വീകരിക്കേണ്ട മുൻകരുതൽ സംബന്ധിച്ച് ഉദ്യോഗസ്ഥർക്ക് ബോധവൽക്കരണം നൽകുകയായിരുന്നു ലക്ഷ്യം.
ശത്രു ആക്രമണ സമയത്ത് സ്വീകരിക്കേണ്ട നടപടി സംബന്ധിച്ച് ഉദ്യോഗസ്ഥരെയും പൊതുജനങ്ങളെയും തയാറാക്കുക, പരിശീലനവും സംരക്ഷണവും നൽകുക, നാശനഷ്ടം പരമാവധി കുറയ്ക്കുക, സായുധ സേനകളുടെ പ്രവർത്തനത്തെ സഹായിക്കുക എന്നിവയാണ് സിവിൽ ഡിഫൻസിലൂടെ ലക്ഷ്യമിട്ടത്.വ്യോമാക്രമണ ഭീഷണി മുൻനിർത്തി വൈകിട്ട് 4ന് അപായ സൂചന നൽകുന്ന ആദ്യ സൈറൺ തുടർച്ചയായി മൂന്ന് തവണ മുഴങ്ങി.
മൈക്കിലൂടെ നിർദേശം ലഭിച്ചതോടെ കലക്ടറേറ്റ് ജീവനക്കാർ ഓഫിസിനുള്ളിൽ വാതിലുകളും ജനലുകളും അടച്ച് വെളിച്ചം പൂർണമായും കെടുത്തി സുരക്ഷിത ഇടങ്ങളിലേക്ക് മാറി. വ്യോമാക്രമണം ഉണ്ടാകുമ്പോൾ ശത്രുവിനെ വഴിതെറ്റിക്കാനായി കെട്ടിടങ്ങൾ പൂർണമായി മറച്ച് സംരക്ഷിക്കുന്ന രീതിയും അവതരിപ്പിച്ചു.തീപിടുത്തതിൽ നിന്ന് എങ്ങനെ രക്ഷ നേടാം എന്നതായിരുന്നു രണ്ടാംഘട്ടം. 4.30ന് മുന്നറിയിപ്പ് സൈറൻ മുഴങ്ങി. എല്ലാ ഓഫിസുകളിലെയും ജീവനക്കാർ താൽകാലികമായി ഒരുക്കിയ സുരക്ഷിത ഇടത്തേക്ക് മാറി. കെട്ടിടം തകരുമ്പോൾ ഉള്ളിൽ അകപ്പെട്ടവരെ രക്ഷിക്കുന്നതും അവതരിപ്പിച്ചു.
അഗ്നിരക്ഷ സേനയുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം. റവന്യു, പൊലീസ്, ആരോഗ്യം, തദ്ദേശസ്വയം ഭരണം, വൈദ്യതി, ഭക്ഷ്യസുരക്ഷാ വകുപ്പുകൾ മോക്ഡ്രില്ലുമായി സഹകരിച്ചു. കലക്ടർ എസ് പ്രേംകൃഷ്ണൻ, എഡിഎം ബി.ജ്യോതി, ഡിഎംഒ എൽ.അനിതാകുമാരി, ഡപ്യൂട്ടി കലക്ടർമാരായ ആർ.രാജലക്ഷ്മി, ബീനാ എസ്.ഹനീഫ്, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.കലക്ടറേറ്റ് കൂടാതെ ജില്ലയിൽ തിരുവല്ല റവന്യു ടവർ, കെഎസ്ജി എച്ച്എസ്എസ് കടപ്ര, ഗവൺമെന്റ് എച്ച്എസ് കീക്കൊഴൂർ റാന്നി, ഗവൺമെന്റ് ഹൈസ്‌കൂൾ കോഴഞ്ചേരി, കമ്മ്യൂണിറ്റി സ്റ്റഡി സെന്റർ കൊടുമുടി എന്നിവിടങ്ങളിലാണ് മോക്ഡ്രിൽ നടന്നത്.