ADVERTISEMENT

പത്തനംതിട്ട ∙ അടൂരുകാരനായ പ്രകാശിനെ ‘അടൂർ പ്രകാശ്’ ആക്കിയത് കാസർകോട്ടെ എംപിയായ രാജ്മോഹൻ ഉണ്ണിത്താനാണ്. കൊല്ലം എസ്എൻ കോളജിലെ യൂണിയൻ തിരഞ്ഞെടുപ്പിൽ പ്രകാശ് ജയിച്ചതിന്റെ വാർത്ത പത്രങ്ങളിൽ കൊടുത്ത ഉണ്ണിത്താൻ ‘ഭാവിയിൽ ഇത് ഉപകരിക്കും’ എന്നു പറഞ്ഞ് പേര് പരിഷ്ക്കരിക്കുകയായിരുന്നു. കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡന്റും യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയും കെപിസിസി സെക്രട്ടറിയുമായി സംഘടനാ തലത്തിൽ തിളങ്ങിയ അടൂർ പ്രകാശ് സംസ്ഥാനത്തെ യുഡിഎഫിനെ നയിക്കാനെത്തുമ്പോൾ ജില്ലയിലെ പ്രവർത്തകരും ആവേശത്തിൽ. കെഎസ്‍യുവിൽ തുടങ്ങി പടിപടിയായി വളർന്ന് നിർണായക തിരഞ്ഞെടുപ്പു വർഷങ്ങളിൽ മുന്നണിയെ നയിക്കുകയെന്ന വലിയ ചുമതലയാണ് അടൂർ പ്രകാശിനെ (69) തേടിയെത്തിയിരിക്കുന്നത്. നിലവിൽ ആറ്റിങ്ങലിൽ നിന്നുള്ള എംപിയാണ് അടൂർ രാമനിലയം വീട്ടിൽ അടൂർ പ്രകാശ്.

∙ കോന്നിയുടെ പ്രകാശ്
അടൂർ പ്രകാശിനെ തിരഞ്ഞെടുപ്പ് താരമാക്കിയത് ഇടതു കോട്ടയായിരുന്ന കോന്നി മണ്ഡലത്തെ തുടർച്ചയായ തിരഞ്ഞെടുപ്പുകളിൽ വിജയിച്ച് കോൺഗ്രസ് കോട്ടയാക്കി മാറ്റിയ മിടുക്കായിരുന്നു. ഇക്കാലയളവിൽ 2 തവണ മന്ത്രിയായപ്പോൾ ജില്ലയുടെ വികസനത്തിനായി ഒട്ടേറെ കാര്യങ്ങളിൽ നിർണായക പങ്കു വഹിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു.

കോന്നിയിലെ കൗൺസിൽ ഫോർ ഫുഡ് ഡവലപ്മെന്റ് ആൻഡ് റിസർച് കേന്ദ്രം, കോന്നി മെഡിക്കൽ കോളജ്, കോന്നി ഇക്കോ ടൂറിസം, അടവി കുട്ടവഞ്ചി സവാരി, രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയം, കോന്നി താലൂക്ക് രൂപീകരണം, കോന്നി താലൂക്ക് ആശുപത്രി, ലീഗൽ മെട്രോളജി ഓഫിസ്, കോന്നി അഗ്നിരക്ഷാ നിലയം, മിനി സിവിൽ സ്റ്റേഷൻ, ഒറ്റപ്പെട്ടു കിടന്ന കൊക്കാത്തോട് മേഖലയിലേക്ക് പാലം തുടങ്ങി ഒട്ടേറെ കാര്യങ്ങൾ ഇദ്ദേഹം പ്രാവർത്തികമാക്കി.

∙ തിരഞ്ഞെടുപ്പ് വിജയങ്ങൾ
ഉറച്ച കമ്യൂണിസ്റ്റ് മണ്ഡലമായിരുന്ന കോന്നിയിൽനിന്ന് 1996ൽ അടൂർ പ്രകാശ് നിയമസഭയിലേക്കു മത്സരിച്ചപ്പോൾ 806 വോട്ടിന്റെ ഭൂരിപക്ഷത്തോടെയാണു വിജയിച്ചത്. പിന്നീട് 4 തവണ ഉയർന്ന ഭൂരിപക്ഷത്തിൽ വിജയിക്കാനുള്ള വളമായിരുന്നു ആ മൂന്നക്കം. ഭൂരിപക്ഷം പിന്നീട് 20,000ലേറെയായി വർധിപ്പിക്കാനും കഴിഞ്ഞു. മണ്ഡലം മാറി ആദ്യമായി ലോക്സഭയിലേക്ക് ആറ്റിങ്ങലിൽനിന്നു മത്സരിച്ചപ്പോൾ ഭൂരിപക്ഷം 38,000 കടക്കുകയും ചെയ്തു. 2004 മുതൽ ഒന്നര വർഷത്തോളം ഉമ്മൻചാണ്ടി സർക്കാരിൽ ഭക്ഷ്യ, സിവിൽ സപ്ലൈസ് വകുപ്പിന്റെയും 2011ലെ ഉമ്മൻചാണ്ടി മന്ത്രിസഭയിൽ ആരോഗ്യം,റവന്യു വകുപ്പുകളുടെയും മന്ത്രിയായിരുന്നു. ഭാര്യ: ജയശ്രീ. മക്കൾ: ജയകൃഷ്‌ണൻ, ഡോ:യമുന, അജയകൃഷ്‌ണൻ. മരുമക്കൾ: നിഷ, ഡോ.കാർത്തിക് രാജ്, മേഘ.

English Summary:

Adoor Prakash's political journey began with a name change suggested by Rajmohan Unnithan, propelling him to leadership within the Kerala UDF. His organizational skills and political success are evident in his roles within the KSU, Youth Congress, and KPCC.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com