ഇരുചക്ര വാഹന യാത്രക്കാർക്ക് കെണിയൊരുക്കി ‘ഡീസൽവളവ്’; അപകടം നിത്യസംഭവം

Mail This Article
റാന്നി ∙ പുനലൂർ–മൂവാറ്റുപുഴ പാതയിലെ തോട്ടമൺകാവ് അമ്പലംപടിക്കു സമീപം വളവിൽ ഇരുചക്ര വാഹന യാത്രക്കാർ തുടരെ അപകടത്തിൽപ്പെടുന്നതിനു പരിഹാരമില്ലേ? ബസുകളിൽ നിന്ന് ഡീസൽ വീണ് വളവിൽ അപകടങ്ങൾ തുടർച്ചയാകുമ്പോഴും പരിഹാരം കാണാൻ കെഎസ്ടിപിയും റോഡ് സുരക്ഷ അതോറിറ്റിയുമൊന്നും തയാറാകുന്നില്ല. സമീപത്ത് അഗ്നി രക്ഷാനിലയമുള്ളതു മാത്രമാണ് ആശ്വാസം.
കോന്നി–പ്ലാച്ചേരി പാത വീതി കൂട്ടി പണിതതിനു പിന്നാലെയാണ് തോട്ടമൺ അമ്പലംപടിക്കും എസ്ബിഐക്കും മധ്യേയുള്ള വളവിൽ ബസുകളിൽ നിന്ന് ഡീസൽ വീണു തുടങ്ങിയത്. അമിത വേഗത്തിലെത്തുന്ന ബസുകൾ വളവ് വീശിയെടുക്കുമ്പോൾ ടാങ്കിൽ നിന്ന് ഡീസൽ വളവിൽ വീഴുകയാണ്. പിന്നാലെയെത്തുന്ന ഇരുചക്ര വാഹന യാത്രക്കാർ ഡീസലിൽ തെന്നി വീഴും. ഇന്നലെ രാവിലെ 8 മണിയോടെയും ഡീസൽ വീണിരുന്നു. പിന്നാലെ ബൈക്കിലെത്തിയ ദമ്പതികൾ അപകടത്തിൽപെട്ടു. നടു ഇടിച്ചാണ് അവർ റോഡിൽ വീണത്. റാന്നി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.
സംഭവം അറിഞ്ഞെത്തിയ അഗ്നി രക്ഷാസേന അറപ്പു പൊടി വളവിൽ വിതറിയാണ് അപകടം ഒഴിവാക്കിയത്. അഗ്നി രക്ഷാസേന അറപ്പു പൊടി വിതറുകയോ വെള്ളം ഒഴിച്ച് റോഡിന്റെ ഉപരിതലം കഴുകുകയോ ചെയ്യുന്നതല്ലാതെ ശാശ്വത പരിഹാരമുണ്ടാകുന്നില്ല. വളവിൽ ബസുകൾ വേഗം കുറച്ചു പോകുന്നതിന് സ്ട്രിപ്സുകൾ സ്ഥാപിക്കുകയാണ് പരിഹാരം. മഞ്ഞ വരകളിട്ട് സ്ട്രിപ്സ് സ്ഥാപിച്ചാൽ അപകട മുന്നറിയിപ്പുമാകും. കെഎസ്ടിപി ഇടപെട്ട് ഇതിനുള്ള നടപടി സ്വീകരിക്കണം.