വാഹനാപകടം: 2.36 കോടി രൂപ നഷ്ടപരിഹാരം നൽകാൻ വിധി
Mail This Article
പത്തനംതിട്ട ∙ വാഹനാപകടത്തിൽ ഭർത്താവിനെ നഷ്ടമാകുകയും ഗുരുതര പരുക്കുകളേറ്റു ശരീരം തളർന്നു പോകുകയും ചെയ്ത വീട്ടമ്മയ്ക്ക് 2.36 കോടി രൂപ നഷ്ടപരിഹാരം നൽകാൻ ഹൈക്കോടതി വിധി. പെണ്ണുക്കര മണ്ണിൽ വീട്ടിൽ എം.എസ്.പ്രദീപിന്റെ (41) ഭാര്യ സോണി പ്രദീപിനാണ് തുക കൈമാറേണ്ടത്. പ്രദീപ് മരിച്ച കേസിൽ 1.21 കോടി രൂപയും ഇൻഷുറൻസ് കമ്പനി നഷ്ടപരിഹാരം നൽകണം. അപകടസമയം സോണിക്ക് 34 വയസ്സ് മാത്രമാണ് പ്രായമെന്നും തുടർചികിത്സ വേണമെന്നും വിലയിരുത്തിയാണ് നഷ്ടപരിഹാര വർധന.
2016 മാർച്ച് 27ന് പന്തളം ചിത്ര ഹോസ്പിറ്റലിനു സമീപത്തായിരുന്നു അപകടം. കെഎസ്ആർടിസി സൂപ്പർഫാസ്റ്റും പ്രദീപും ഭാര്യയും സഞ്ചരിച്ച കാറും കൂട്ടിയിടിച്ചായിരുന്നു അപകടം. പ്രദീപ് സംഭവസ്ഥലത്ത് മരണപ്പെട്ടു. ഭാര്യ സോണിക്ക് ഗുരുതര പരുക്കുമേറ്റു. പ്രദീപിന്റെ അശ്രദ്ധ കാരണമാണ് അപകട കാരണമെന്നായിരുന്നു കെഎസ്ആർടിസിയുടെ വാദം. മരിച്ച പ്രദീപിനെ പൊലീസ് രണ്ടാം പ്രതിയാക്കി. പ്രദീപിനെതിരെയും കെഎസ്ആർടിസി ഡ്രൈവർക്കെതിരെയും പൊലീസ് കുറ്റപത്രം സമർപ്പിച്ചു.
യാത്രക്കാരുടെ മൊഴി ബസ് ഡ്രൈവർക്ക് എതിരായിരുന്നതിനാൽ പന്തളം പൊലീസ് സമർപ്പിച്ച കുറ്റപത്രം പത്തനംതിട്ട മോട്ടർ ആക്സിഡന്റ് ക്ലെയിംസ് ട്രൈബ്യൂണൽ തള്ളി. അപകടത്തിന് ഇരയായവർക്ക് 1.04 കോടി രൂപ നഷ്ടപരിഹാരവും വിധിച്ചു. ഇതിനെതിരെ ഇൻഷുറൻസ് കമ്പനി ഹൈക്കോടതിയെ സമീപിച്ചു. നഷ്ടപരിഹാരം വർധിപ്പിക്കുന്നതിനായി പ്രദീപിന്റെ കുടുംബവും അപ്പീൽ നൽകി. പ്രദീപ് മരണപ്പെട്ടതിനാലും സോണിക്ക് ഗുരുതരമായി പരുക്കേറ്റതിനാലും നഷ്ടപരിഹാര തുക കോടതി വർധിപ്പിച്ചു. ഹർജിക്കാർക്കു വേണ്ടി അഡ്വ. മാത്യു ജോർജ്, അഡ്വ. എ.എൻ.സന്തോഷ് എന്നിവർ ഹാജരായി.