വടശേരിക്കരയിൽ തെരുവുനായ്ക്കൾ യാത്രക്കാർക്ക് ഭീഷണി

Mail This Article
വടശേരിക്കര ∙ തെരുവു നായ്ക്കളെ ഭയന്നു വഴി നടക്കാൻ പറ്റാത്ത സ്ഥിതി. കാൽനട, ഇരുചക്ര വാഹന യാത്രക്കാർ നായ്ക്കളുടെ ആക്രമണത്തിൽ നിന്നു രക്ഷപ്പെടുന്നതു തലനാരിഴയ്ക്ക്. വടശേരിക്കര ടൗണിലെ സ്ഥിതിയാണിത്. ചെറുകാവ് ദേവീക്ഷേത്രം, പ്രയാർ മഹാവിഷ്ണു ക്ഷേത്രം, ബംഗ്ലാംകടവ് പാലം, വടശേരിക്കര ചന്ത, വിശുദ്ധ മർത്തമറിയം തീർഥാടന പള്ളിക്കു സമീപം എന്നിവിടങ്ങളിലെല്ലാം നായ്ക്കൾ താവളമാക്കിയിരിക്കുകയാണ്. കോഴി, മീൻ കടകളിലെ അവശിഷ്ടങ്ങൾ തുടരെ ലഭിക്കുന്നതിനാൽ അവ ടൗണും പരിസരങ്ങളും വിട്ടു പോകാൻ തയാറാകുന്നില്ല. ഹോട്ടലുകളുടെയും ടീ ഷോപ്പുകളുടെയും പരിസരങ്ങളിലും അവ ചുറ്റിത്തിരിയും.
വ്യാപാര സ്ഥാപനങ്ങളുടെ വരാന്തകളിലാണ് രാത്രി വാസം. അടുത്ത ദിവസം സ്ഥാപനം തുറക്കാനെത്തുന്നവർക്ക് വരാന്ത കഴുകി വൃത്തിയാക്കാതെ ഉള്ളിൽ കടക്കാനാകില്ല. ദുർഗന്ധവും മലമൂത്ര വിസർജ്യവും മിക്കപ്പോഴും കടകളുടെ മുന്നിലുണ്ട്. കൂട്ടത്തോടെയാണ് നായ്ക്കൾ നടക്കുന്നത്. തമ്മിൽ കടിപിടി കൂടുന്നതിനിടെയുള്ള ഓട്ടം ഇരുചക്ര വാഹന യാത്രക്കാർക്കു ഭീഷണിയാണ്. വാഹനത്തിൽ തട്ടി മറിഞ്ഞു വീഴാനുള്ള സാധ്യതയുമുണ്ട്. മുൻപ് നായ്ക്കളെ വന്ധ്യംകരണത്തിനു വിധേയമാക്കിയിരുന്നു. അതിനു ശേഷം അവയെ ഇവിടെത്തന്നെ ഇറക്കി വിട്ടതു മൂലം ശല്യം വർധിക്കുകയാണ്.