കൂട്ടായ്മയുടെ കരുത്ത്; പാടത്തുനിന്നു മണ്ണെടുത്ത് നാട്ടുകാർ നിർമിച്ച റോഡ് ജനസേവ റോഡ്

Mail This Article
ചാത്തങ്കരി ∙ ജനങ്ങളുടെ കൂട്ടായ സേവനത്തിലൂടെ നിർമിച്ച ജനസേവ റോഡിന്റെ നിർമ്മാണം പൂർത്തീകരിക്കാത്ത കരാറുകാരനെ ഒഴിവാക്കി സർക്കാർ ഉത്തരവായി. പെരിങ്ങര പഞ്ചായത്തിലെ 14 ാം വാർഡിലെ റോഡ് റീബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി 2.32 കോടി രൂപ അനുവദിച്ചു നിർമ്മാണം തുടങ്ങിയിരുന്നു. പണി ഏറ്റെടുത്ത കരാറുകാരൻ നിർമാണ കാലാവധി കഴിഞ്ഞിട്ടും പണികൾ പൂർത്തീകരിക്കാത്തതിനാലാണ് നഷ്ടോത്തരവാദിത്വത്തോടു കൂടി ഒഴിവാക്കിയത്. 5 വർഷത്തെ പരിപാലനത്തിന്റെ ഉത്തരവാദിത്തതോടെ റോഡ് നിർമിക്കുന്നതിനാണ് ഭരണാനുമതി നൽകി കരാർ ഉറപ്പിച്ചത്.
2022 ഏപ്രിലിൽ റോഡ് കരാറുകാരന് കൈമാറി നിർമ്മാണ പ്രവർത്തനം തുടങ്ങിയെങ്കിലും മന്ദഗതിയിലായിരുന്നു. പണികൾ ഇടയ്ക്കു വച്ചു നിർത്തുകയും ചെയ്തു. വീണ്ടും പണികൾ തുടങ്ങുവാനും, വേഗത്തിൽ പൂർത്തിയാക്കുവാനും അധികൃതർ ഒട്ടേറെ തവണ ആവശ്യപ്പെട്ടു അവസാനം 2024 നവംബർ 30ന് പൂർത്തീകരിക്കാമെന്ന് കരാറുകാരൻ ഉറപ്പു നൽകിയെങ്കിലും ഇതുവരെയും പണികൾ തുടങ്ങിയിരുന്നില്ല. തുടർന്നാണ് കരാറുകാരനെ ഒഴിവാക്കി റീബിൽഡ് കേരള ഇനിഷ്യേറ്റീവ് പ്രോജക്ട് ഡയറക്ടർ ഉത്തരവിറക്കിയത്.
കരാറുകാരനെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തണമെന്നും 30 ശതമാനം തുക സർക്കാരിലേക്ക് അടയ്ക്കണമെന്നും ഉത്തരവിലുണ്ട്. ബാക്കിയുള്ള പ്രവൃത്തി ചെയ്യുന്നതിനുള്ള ടെൻഡർ നടപടി അടിയന്തരമായി സ്വീകരിക്കുമെന്നു മാത്യു ടി.തോമസ് എംഎൽഎ അറിയിച്ചു. കാവുംഭാഗം – ചാത്തങ്കരി – മണക്ക് ആശുപത്രി റോഡിൽ നിന്നു തുടങ്ങി നെടുമ്പ്രം പഞ്ചായത്തിലെ എഎൻസി ജംക്‌ഷനിലെത്തിച്ചേരുന്നതാണ് റോഡ്. കോടങ്കരി പാടശേഖരത്തിന്റെ നടുവിലൂടെ കടന്നുപോകുന്ന റോഡ് കരാറുകാരനും ജലജീവൻ മിഷൻ പദ്ധതിയും ചേർന്ന് പൊളിച്ച് തകർത്തിട്ടിരിക്കുകയാണ്.
ജലജീവൻ മിഷൻ പദ്ധതിയിൽ പൈപ്പിടാൻ എടുത്ത കുഴികൾ ഒന്നും അടച്ചിട്ടില്ല. പഴയ ടാറിങ് കുത്തിപ്പൊളിക്കുകയും ചെയ്തു. 50 വർഷം മുൻപ് നാട്ടുകാർ പാടത്തു നിന്നു മണ്ണും ചെളിയും കുത്തിയെടുത്ത് നിർമിച്ചതാണ് റോഡ്. അതോടെയാണ് ജനസേവ റോഡെന്നു പേരു വന്നത്. റോഡ് നിർമിച്ചെങ്കിലും ഇതുവരെയും സഞ്ചാരയോഗ്യമാക്കാൻ ഒരു സർക്കാരുകൾക്കും കഴിഞ്ഞിട്ടില്ലെന്നാണ് നാട്ടുകാരുടെ ആരോപണം. രമേശ് ചെന്നിത്തല എംപി ആയിരുന്നപ്പോൾ അനുവദിച്ച 3 ലക്ഷം രൂപയുടെ നിർമാണം മാത്രമാണ് റോഡിൽ നടത്തിയിരുന്നത്.
കരാറുകാരൻ കരിമ്പട്ടികയിൽ
കരാറുകാരനെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തണമെന്നും 30 ശതമാനം തുക സർക്കാരിലേക്ക് അടയ്ക്കണമെന്നും ഉത്തരവിലുണ്ട്. ഉത്തരവിറക്കിയത് റീബിൽഡ് കേരള ഇനിഷ്യേറ്റീവ് പ്രൊജക്ട് ഡയറക്ടർ
പദ്ധതി ഇങ്ങനെ
1535 മീറ്റർ ദൂരം 3 മീറ്റർ വീതിയിൽ കോൺക്രീറ്റ് ചെയ്യാനായിരുന്നു പദ്ധതി. വെള്ളം കയറുന്ന ഭാഗങ്ങൾ ഉയർത്തുകയും സംരക്ഷണ ഭിത്തി ഇല്ലാത്ത വശങ്ങളിൽ കെട്ടുകയും വേണം. 5 കലുങ്ക് പൊളിച്ചു പണിയാനുള്ളതിൽ 2 എണ്ണം മാത്രമാണ് പണിതത്. 1600 മീറ്റർ ദൂരമാണ് സംരക്ഷണ ഭിത്തി നിർമിക്കാനുള്ളത്.