കോഴിക്കോട് ∙ നടക്കാൻ കഴിയില്ലെങ്കിലും നാട്ടിൽ വിരുന്നെത്തിയ കലോത്സവം കാണാതിരിക്കാൻ നർത്തകിക്കു കഴിയുമോ? കലോത്സവത്തെയും നൃത്തത്തെയും ഹൃദയത്തോടു ചേർത്ത എൻ.പി.ദിവ്യ വീൽചെയറിലെത്തി കലോത്സവം കണ്ടു. കേരളനടന വേദിയിലെത്തി മത്സരാർഥികൾക്ക് ആശംസകളും നേർന്നാണു മടങ്ങിയത്. തൊണ്ടയാട് കൈലാസത്തിൽ ടി.പി.ഷിബുവിന്റെ ഭാര്യയായ ദിവ്യ ഒരുകാലത്ത് കലോത്സവ വേദികളിൽ സജീവമായിരുന്നു.8 വർഷം നൃത്തം പഠിച്ചിട്ടുണ്ട്. ഭരതനാട്യം, കുച്ചിപ്പുഡി ഇനങ്ങളിൽ കലോത്സവത്തിൽ പങ്കെടുക്കുമായിരുന്നു. 2017 ൽ വീട് വൃത്തിയാക്കുന്നതിനിടെ വീണ് കിടപ്പിലായി.
ഇനി നടക്കാൻ ബുദ്ധിമുട്ടായിരിക്കുമെന്നു ഡോക്ടർമാർ പറഞ്ഞെങ്കിലും യോഗയിലൂടെയും കലയിലൂടെയും ആരോഗ്യം വീണ്ടെടുത്തു വരികയാണ്. കിടപ്പിലായപ്പോൾ ചിത്രരചനയിലൂടെയാണു വേദനകൾ മറന്നത്. ഇപ്പോൾ വോക്കറിൽ പതിയെ നടക്കാം.ഭർത്താവിനൊപ്പമാണു ദിവ്യ കലാവേദികളിൽ എത്തുന്നത്. മക്കൾ എസ്.ആവണി, അനയ് എന്നിവരും അമ്മയ്ക്കൊപ്പമുണ്ട്. വേദികളിലെത്തി കുട്ടികളുടെ പ്രകടനം കാണുമ്പോൾ വീണ്ടും കാലിൽ ചിലങ്കയണിഞ്ഞ് ആടാനുള്ള ആഗ്രഹം മനസ്സിലുണ്ടാകും. അതു ശരീരത്തെയും മനസ്സിനെയും ബലപ്പെടുത്താൻ സഹായിക്കുമെന്നും ദിവ്യ പ്രതീക്ഷിക്കുന്നു.