മകൾക്ക് എഴുതി കൊടുത്ത പത്തു സെന്റിലെ വീടിന്റെ പിന്നാമ്പുറത്ത് ചായ്പ്പിൽ, ആക്രിക്കിടയിൽ ഒരു മുത്തശ്ശി
Mail This Article
പാലോട്∙ വീടിനു പുറത്തെ ചായ്പ്പിൽ ആക്രി സാധനങ്ങൾക്ക് നടുവിൽ കഴിഞ്ഞിരുന്ന മുത്തശ്ശിക്ക് പാപ്പനംകോട് റസിഡൻസ് അസോസിയേഷന്റെ ഇടപെടൽ മൂലം പൊലീസ് സഹായത്തോടെ ചികിത്സയും മറ്റു സൗകര്യങ്ങളും ഒരുങ്ങുന്നു. പാപ്പനംകോട് വെങ്കിടഗിരിയിലെ വീട്ടിലാണ് 80 വയസ്സു വരുന്ന തങ്കമ്മ കരളലിയിക്കുന്ന കാഴ്ചയാകുന്നത്. മകൾക്ക് എഴുതി കൊടുത്ത പത്തു സെന്റിലെ വീടിന്റെ പിന്നാമ്പുറത്ത് ടാർപ്പോളിൻ വലിച്ചുകെട്ടിയ ഷെഡിൽ, പഴയ സാധനങ്ങൾ കൂട്ടിയിട്ടിരിക്കുന്നതിനു നടുവിലാണ് ഇവർ കഴിയുന്നത്. കൈയെത്തും ദൂരത്തിൽ ആൾമറയില്ലാത്ത കിണറുമുണ്ട്.
ഭവന സന്ദർശനത്തിന് പാപ്പനംകോട് റസിഡൻസ് അസോസിയേഷൻ പ്രവർത്തകർ വീട്ടിലെത്തിയപ്പോഴാണ് ഇതു കണ്ടത്. വസ്ത്രംപോലുമില്ലാതെയാണ് കിടന്നതെന്ന് ഭാരവാഹികൾ പറഞ്ഞു. ഉടൻ പാലോട് പൊലീസിൽ അറിയിച്ചു. ചികിത്സ ലഭ്യമാക്കാൻ ആരോഗ്യ വകുപ്പിനോട് അഭ്യർഥിച്ചതായും വീട്ടിലെത്തി ചികിത്സ നൽകുമെന്നും വീടിനുള്ളിൽ കിടത്താൻ മകൾക്ക് നിർദേശം നൽകിയെന്നും നിരീക്ഷിക്കുമെന്നും പൊലീസ് പറഞ്ഞു.