പൗരത്വനിയമത്തിനെതിരെ പ്രതികരിക്കണം: മന്ത്രി
Mail This Article
തിരുവനന്തപുരം∙ പൗരത്വ നിയമത്തിനെതിരെ പ്രതികരിക്കേണ്ട സമയം ഇതാണെന്നും ഇപ്പോൾ പ്രതികരിച്ചില്ലെങ്കിൽ പിന്നൊരിക്കലും പ്രതികരിക്കേണ്ടി വരില്ലെന്നും മന്ത്രി കെ.കെ ശൈലജ പറഞ്ഞു. വി ദ പീപ്പിളിന്റെ നേതൃത്വത്തിൽ പൗരത്വ നിയമത്തിനെതിരേ നടത്തുന്ന പൗര സംഗമത്തിൽ പങ്കെടുക്കുകയായിരുന്നു മന്ത്രി. പൗരത്വ രജിസ്‌ട്രേഷനിൽ നിന്ന് ഒരു മതവിഭാഗം മാത്രം എങ്ങനെയാണ് പുറത്താകുന്നത്. മുസ്ലിം വിഭാഗം മാത്രമല്ല, എല്ലാവരും ഇതിനെതിരെ പ്രതിഷേധിക്കണമെന്നും മന്ത്രി പറഞ്ഞു.
കേന്ദ്ര നടപടിയിൽ രാജ്യമെമ്പാടും പ്രതിഷേധം ഉയരുകയാണെന്നും ജമ്മുകാശ്മീരിൽ ഉൾപ്പെടെ ജനങ്ങൾ ഭയചകിതരാണെന്നും സിപിഐ നേതാവ് ആനിരാജ പറഞ്ഞു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ മുസ്ലിം ന്യൂനപക്ഷമേഖലകളിൽ ജനങ്ങളുടെ പ്രതിഷേധം കടുക്കുകയാണ്. ഇന്റർനെറ്റ്, ടെലികമ്മ്യൂണിക്കേഷൻ ബന്ധം, സ്വകാര്യ വാഹന ഗതാഗതം എന്നിവ നിർത്തലാക്കിയതോടെ ജമ്മുകാശ്മീരിലെ സ്ത്രീകളും കുട്ടികളും അനുഭവിക്കുന്ന ബുദ്ധിമുട്ട് ചില്ലറയല്ല. വാഹനം വിളിക്കാൻ ഫോണില്ല. വാഹനങ്ങൾ വിളിച്ചാൽ തന്നെ സ്വകാര്യവാഹനങ്ങൾ നിരത്തിലിറക്കാൻ ഉടമകൾ തയ്യാറല്ല.
ഇക്കാരണങ്ങൾ കൊണ്ട് രോഗികളും കുട്ടികളും മരണപ്പെടുന്ന സംഭവങ്ങളുണ്ടായിട്ടുണ്ട്. ഇതിനെ കുറിച്ച് സമഗ്രമായ അന്വേഷണം ഉണ്ടാവേണ്ടത് അത്യാവശ്യമാണെന്നും ആനിരാജ പറഞ്ഞു.രാജ്യത്ത് ഗുരുതരമായ സ്ഥിതിവിശേഷമാണെന്നും കേരളത്തിൽ എത്തിയപ്പോഴാണ് സ്വതന്ത്ര്യം ശ്വസിക്കുന്നതെന്നും മാഗ്സസെ അവാർഡ് ജേതാവായ സന്ദീപ് പാണ്ഡെ പറഞ്ഞു. പ്രതിഷേധിക്കാനുള്ള അവസരം ഡൽഹിയിൽ ലഭിക്കാത്ത സാഹചര്യമാണുള്ളതെന്ന് ജെഎൻയുവിലെ വിദ്യാർഥികൾ വ്യക്തമാക്കി. ശബ്നം ഹഷ്മി, മേയർ കെ. ശ്രീകുമാർ, എംഎൽഎമാരായ കെ.എസ് ശബരീനാഥൻ, എം. നൗഷാദ്, സി.കെ. ജാനു തുടങ്ങിയവർ പൗരസംഗമത്തിൽ പങ്കെടുത്തു. വിവിധ കലാപരിപാടികളും അരങ്ങേറി.