ADVERTISEMENT

ആറ്റിങ്ങൽ∙നഗരസഭയുടെ ഉടമസ്ഥതയിലുള്ള ഭൂമിയിൽ അനധികൃതമായി പ്രവർത്തിച്ചിരുന്ന മന്ത്രവാദ കേന്ദ്രം തിങ്കളാഴ്ച രാവിലെ  നഗരസഭ അധികൃതരെത്തി  ഇടിച്ചു നിരത്തി. പൂജയ്ക്കായി വച്ചിരുന്ന സാധനങ്ങളും അവിടെനിന്നു മാറ്റി. നഗരസഭാ ഭൂമിയിൽ അനധികൃത മന്ത്രവാദം നടത്തുന്നത് സംബന്ധിച്ച് തിങ്കളാഴ്ച മനോരമ വാർത്ത പ്രസിദ്ധീകരിച്ചതിനെ തുടർന്നാണ് നടപടി.സംഭവം വിവാദമായതോടെ തിങ്കളാഴ്ച രാവിലെ തന്നെ നഗരസഭാ അധികൃതരെത്തി മന്ത്രവാദത്തിനുപയോഗിച്ചിരുന്ന വാൾ അടക്കമുള്ള വസ്തുക്കൾ മാറ്റുകയും, മേൽക്കൂര പൊളിച്ചുകളഞ്ഞ് തിട്ട ഇടിച്ചുനിരത്തുകയുമായിരുന്നു. വസ്തുവിന്റെ പലഭാഗത്തായി ജന്തു ബലി നടത്തിയ ശേഷമുള്ള കോഴിയടക്കമുള്ളവയുടെ അവശിഷ്ടങ്ങൾ കൂടിക്കിടപ്പുണ്ട്.

Trivandrum News

വലിയകുന്നിൽ നഗസരസഭയുടെ കണ്ടിൻജൻസി ജീവനക്കാർക്കായി നിർമിച്ച ക്വാർട്ടേഴ്സുകളാണ് ജീവനക്കാർ ഒഴിഞ്ഞു പോയതിനെ തുടർന്ന്  നശിക്കുന്നത് . ഒരേക്കറോളം ഭൂമിയിലാണ് പതിനെട്ടോളം കുടുംബങ്ങൾ താമസിച്ചിരുന്ന ക്വാർട്ടേഴ്സ് സ്ഥിതിചെയ്യുന്നത്. അധികൃതരുടെ അനാസ്ഥയാൽ കാടുകയറിക്കിടന്ന സ്ഥലത്ത് സമീപകാലത്ത് കുടുംബശ്രീ അംഗങ്ങൾ കൃഷിചെയ്യുകയാണ്. ഈ സ്ഥലത്താണ് മന്ത്രവാദവും, ജന്തുബലിയും മാസങ്ങളായി നടന്നുവന്നത്. ബലികഴിക്കുന്ന ജന്തുവിന്റെ മാംസം രോഗി കഴിച്ചാൽ കാൻസർ അടക്കമുള്ള മാരക രോഗങ്ങൾ ഭേദമാകുമെന്ന് വാഗ്ദാനം നൽകിയതോടെ ദൂരസ്ഥലങ്ങളിലുള്ളവരടക്കം നിരവധി പേരാണ് ദിവസവും സ്വകാര്യ വ്യക്തി നടത്തുന്ന അനധികൃത മന്ത്രവാദ സ്ഥലത്ത് എത്തിയിരുന്നത്.

പരാതി നൽകിയില്ല :മുനിസിപ്പൽ സെക്രട്ടറി

മന്ത്രവാദം നടത്തിയതിനും കോടതി നിരോധിച്ച ജന്തുബലി നടത്തിയതിനും പൊലീസിൽ പരാതി നൽകിയിട്ടില്ലെന്നും ആലോചിച്ച് നടപടിയെടുക്കുമെന്നും നഗരസഭ സെക്രട്ടറി എസ്. വിശ്വനാഥൻ. എന്നാൽ തിങ്കളാഴ്ച രാവിലെ തന്നെ മന്ത്രവാദം നടത്തിയിരുന്ന സ്ഥലം പൊളിച്ചുനീക്കി. നോട്ടിസ് നൽകിയതായും സെക്രട്ടറി അറിയിച്ചു

കർശന നടപടി : ഡി വൈ എസ് പി

അനധി കൃതമായി മന്ത്രവാദവും ജന്തുബലിയും നടത്തുന്നതായി ലഭിച്ച വിവരങ്ങളുടെ അടിസ്ഥാ‌‌നത്തിൽ തിങ്കളാഴ്ച രാവിലെ തന്നെ അന്വേഷണം ആരംഭിച്ചതായും നടപടി സ്വീകരിക്കുമെന്നും ആറ്റിങ്ങൽ ഡി വൈ എസ് പി പി. വി. ബേബി പറഞ്ഞു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com