ഒരു ക്യാമറ മോഷ്ടിച്ചു, അടുത്ത ക്യാമറ പിടിച്ചു
Mail This Article
ബാലരാമപുരം∙ തേമ്പാമുട്ടം ഒരുമ റസിഡന്റ്സ് അസോസിയേഷൻ തേമ്പാമുട്ടം ജംക്‌ഷനിൽ സ്ഥാപിച്ചിരുന്ന രണ്ട് സിസിടിവി ക്യാമറകളിൽ ഒരെണ്ണം മോഷ്ടിച്ച രണ്ടുപേരെ രണ്ടാമത്തെ ക്യാമറയുടെ സഹായത്തോടെ പൊലീസ് പിടികൂടി. ബാലരാമപുരം തലയൽ ഇടക്കോണം തോട്ടിൻകര വീട്ടിൽ സിൽക്ക് അനി എന്നുവിളിക്കുന്ന അനി(38), തേമ്പാമുട്ടം പണയിൽ പുത്തൻവീട്ടിൽ അജി എന്നുവിളിക്കുന്ന രാജേഷ്(42) എന്നിവരെയാണ് ബാലരാമപുരം പൊലീസ് പിടികൂടിയത്.
20 ന് രാത്രി 12.30 മണിയോടെയാണ് സംഭവം. ഇരുവരും ചേർന്ന് ഒരു ക്യാമറ ഇളക്കിമാറ്റുന്നത് മറ്റേ ക്യാമറയിൽ പതിയുകയായിരുന്നു. റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികളുടെ പരാതിയെത്തുടർന്ന് നടത്തിയ പരിശോധനയിൽ ക്യാമറയിൽ പതിഞ്ഞ സ്ഥിരം മോഷ്ടാവായ അനിയെ പൊലീസ് തിരിച്ചറിഞ്ഞു. ഇയാളെ പിടികൂടി ചോദ്യം ചെയ്തതിൽ നിന്നാണ് രാജേഷിനെ പിടികൂടിയത്.
ക്യാമറ കവർന്ന ശേഷം വരും ദിവസങ്ങളിൽ മറ്റ് മോഷണങ്ങൾക്ക് പദ്ധതിയിട്ടിരിക്കവെയാണ് ഇരുവരും പിടിയിലായതെന്ന് ബാലരാമപുരം പൊലീസ് പറഞ്ഞു. രണ്ടാമത്തെ ക്യാമറ ഇവരുടെ ശ്രദ്ധയിൽപ്പെടാതിരുന്നതാണ് മോഷ്ടാക്കളെ കുടുക്കിയത്. ഇരുവരെയും നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.