ഉപ്പുമാവിൽ പുഴുവെന്ന് ; പരിശോധന നടത്തി
Mail This Article
ആര്യനാട്∙ ഉഴമലയ്ക്കൽ പഞ്ചായത്തിലെ കുഴിവിള അങ്കണവാടിയിൽ നിന്നും വിദ്യാർഥികൾക്ക് വിതരണം ചെയ്ത ഉപ്പു മാവിൽ പുഴു ലഭിച്ചു എന്ന പരാതിയിൽ പഞ്ചായത്ത് അധികൃതർ പരിശോധന നടത്തി. അങ്കണവാടിയിൽ ഉണ്ടായിരുന്ന ഗോതമ്പ്, റവ മാവ് എന്നിവ കാലാവധി കഴിഞ്ഞത് ആണെന്ന് പരിശോധന സംഘം കണ്ടെത്തി.ഇന്നലെ ആണ് സംഭവം. പുതുക്കുളങ്ങര വേങ്കുഴി സ്വദേശി അനിൽ കുമാറിന്റെ മകന് അങ്കണവാടിയിൽ നിന്നും നൽകിയ ആഹാരത്തിൽ ആണ് പുഴുവിനെ കണ്ടതായി പരാതി ഉയർന്നത്.
തുടർന്ന് രക്ഷിതാക്കൾ നേരിട്ടെത്തി പഞ്ചായത്ത് അധികൃതരെ വിവരം ധരിപ്പിച്ചു. പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി അനിൽ കുമാർ, പഞ്ചായത്തംഗം എ.ഒസൻകുഞ്ഞ്, ഷിജിലാൽ, വിഷ്ണു, ജെപിഎച്ച്എൻ ഷൈബ, സുമിന തുടങ്ങിയവർ ആണ് അങ്കണവാടിയിൽ പരിശോധനയ്ക്ക് എത്തിയത്.
റവ മാവിന്റെയും ഗോതമ്പ് മാവിന്റെയും കാലാവധി കഴിഞ്ഞത് ആണെന്ന് പരിശോധന സംഘം കണ്ടെത്തി. ഒരു കിലോ പാക്കറ്റിന്റെ 13 കവർ ഗോതമ്പ് മാവും, 6 കവർ റവ മാവും ആണ് ഉണ്ടായിരുന്നത്. കവർ പൊട്ടിച്ച് പരിശോധിച്ചെങ്കിലും പുഴുക്കളെ കണ്ടെത്താൻ കഴിഞ്ഞില്ലെന്നും കാലാവധി കഴിഞ്ഞവ അങ്കണവാടിയിൽ നിന്ന് മാറ്റിയതായും സംഘം പറഞ്ഞു.