ADVERTISEMENT

ചിറയിൻകീഴ്∙ അരയതുരുത്തിയിൽ  വീടുകയറി  കുടുംബനാഥനെയും ഭാര്യയെയും മർദിച്ച് വീടിനു തീയിട്ടു. കായൽവാരം വീട്ടിൽ ബാബു(63), ഭാര്യ ഓമന(53) എന്നിവരാണു രാത്രി എട്ടരമണിയോടെ ബൈക്കുകളിലെത്തിയ പതിനഞ്ചിലധികം വരുന്ന അക്രമിസംഘത്തിന്റെ ക്രൂരമായ ആക്രമണത്തിന് ഇരയായത്. മാരകായുധങ്ങളുമായെത്തിയവർ വീടിന്റെ വാതിലുകൾ ചവിട്ടിത്തുറന്നു അകത്തുകയറി  ഇരുവരെയും മാരകമായി മർദിക്കുകയും വീടിനും പുറത്തും അഴിഞ്ഞാടുകയുമായിരുന്നു.

ഭയംമൂലം സമീപവാസികൾക്കും പുറത്തിറങ്ങാൻ കഴിഞ്ഞില്ല. അരമണിക്കൂറിലേറെ സമയം കഴിഞ്ഞു പൊലീസിൽ വിവരമറിയിച്ചാൽ സംഭവം ഗുരുതരമാവുമെന്നു മുന്നറിയിപ്പു നൽകിയാണ് അക്രമികൾ പോയത്. സ്ഥലവാസികളെത്തി രക്തത്തിൽ കുളിച്ചു അവശനിലയിൽ ഇരുവരെയും വീടിനുള്ളിൽ കണ്ടെത്തി. തുടർന്നു ചിറയിൻകീഴ് പൊലീസെത്തിയാണു ബാബുവിനെയും ഓമനയെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അക്രമം നടന്നു മണിക്കൂറുകൾക്കുശേഷം രാത്രി രണ്ടരമണിയോടെ വീണ്ടും ഇതേവീട്ടിൽ അക്രമമുണ്ടായി.

കൊച്ചുകുട്ടികളടക്കം ഉറങ്ങിക്കിടക്കവേ വീട് അഗ്നിക്കിരയാക്കിയശേഷം അഞ്ചുപേരടങ്ങുന്ന സംഘം സ്ഥലത്തുനിന്നും ഓടിമറയുന്നതു കണ്ടതായി സമീപവാസികൾ പൊലീസിനു വിവരം കൈമാറിയിട്ടുണ്ട്. അഗ്നിക്കിരയായവീട്ടിൽ നിന്നും ഉറങ്ങിക്കിടക്കുകയായിരുന്ന എട്ടുവയസ്സുകാരിയെ വീട്ടുകാർ അത്ഭുതകരമായി രക്ഷപ്പെടുത്തി. വീടും ഗൃഹോപകരണങ്ങളും വസ്ത്രങ്ങളടക്കം കത്തിനശിച്ചു. അഞ്ചോളം വൃക്ഷങ്ങളും കത്തിനശിച്ചു. ആറ്റിങ്ങൽ ഫയർ ആൻഡ് റസ്ക്യൂ വിഭാഗത്തിന്റെ രണ്ടു യൂണിറ്റ് എത്തി തീയണച്ചു.

(1) സാരമായി പരുക്കേറ്റു ആശുപത്രിയിൽ കഴിയുന്ന ഓമന., (2)പരുക്കേറ്റു ആശുപത്രിയിൽ കഴിയുന്ന ബാബു.

പ്രതികൾക്കായി സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചു. ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്നവരിൽ നിന്നുള്ള മൊഴിയെടുത്തു  സമീപവാസികളിൽ ചിലർ പ്രതികളെക്കുറിച്ചു വ്യക്തമായ സൂചനകളും പൊലീസിനു കൈമാറിയിട്ടുണ്ട്. ആനത്തലവട്ടം ഭാഗത്തുള്ള യുവാവിന്റെ ദേഹത്തു ബൈക്കുരസിയതുമായി ബന്ധപ്പെട്ടു യുവാക്കൾ തമ്മിലുണ്ടായ വാക്കുതർക്കങ്ങളാണു വീടുകത്തിക്കലിലും അക്രമത്തിലും കലാശിച്ചതെന്നാണു സൂചന. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com