നവീകരിച്ച റോഡുകൾ കാണാൻ ആറ്റുകാലിൽ മേയർ എത്തി
Mail This Article
തിരുവനന്തപുരം ∙ പൊങ്കാലയ്ക്കു മുന്നോടിയായി ആറ്റുകാൽ ക്ഷേത്രത്തിനു സമീപത്തെ റോഡുകൾ ടാർ ചെയ്തതുൾപ്പടെയുള്ള പ്രവർത്തനങ്ങൾ വിലയിരുത്താൻ മേയർ കെ. ശ്രീകുമാർ എത്തി. അവിട്ടം തിരുനാൾ ഗ്രന്ഥശാല മുതൽ ആറ്റുകാൽ ക്ഷേത്രം വരെയും മേടമുക്ക് മുതൽ കാർത്തിക ഓഡിറ്റോറിയം വരെയുള്ള റോഡുകളാണ് ഇപ്പോൾ ടാർ ചെയ്തത്. കഞ്ഞിപ്പുര ലെയിൻ, കൊഞ്ചിറവിള ക്ഷേത്രത്തിനു സമീപത്തെ ലെയിൻ എന്നിവിടങ്ങളിൽ ഇന്റർലോക്ക് ബ്രിക് പാകുകയും ചെയ്തു.
നഗരസഭ, ആറ്റുകാൽ വാർഡിനായി അനുവദിച്ച 10 ലക്ഷം രൂപ ചെലവിട്ടാണ് ഈ ജോലികൾ പൂർത്തിയാക്കിയത്. ആറ്റുകാൽ വാർഡ് കൗൺസിലർ ആർ.സി. ബീന, പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷ പുഷ്പലത, എക്സിക്യൂട്ടീവ് എൻജിനീയർ ഉണ്ണിക്കൃഷ്ണൻ, അസി. എക്സിക്യൂട്ടീവ് എൻജിനീയർ ലിജോ തുടങ്ങിയവർ മേയറെ അനുഗമിച്ചു.
പണി നടത്താത്ത റോഡുകൾ ഉണ്ടെന്നു നാട്ടുകാർ
പൊങ്കാലയ്ക്കു ദിവസങ്ങൾ മാത്രം ശേഷിക്കെ അറ്റകുറ്റപ്പണികൾ നടത്താത്ത റോഡുകൾ ഉണ്ടെന്നു പ്രദേശവാസികൾ. ഇറിഗേഷൻ വിഭാഗവും പണി ചെയ്യിക്കാതെ ഉഴപ്പുകയെന്നും ജനങ്ങൾ ആരോപിക്കുന്നു. റൊട്ടിക്കട മുതൽ അമ്മൻകോവിൽ വരെയുള്ള റോഡാണ് ഇതുവരെ ടാർ ചെയ്യാത്തത്. മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തിൽ ഇക്കാര്യം ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ ടെൻഡർ നൽകിയിട്ടുണ്ടെന്നായിരുന്നു ഉദ്യോഗസ്ഥരുടെ മറുപടി.
എന്നാൽ കരാറുകാർ ആരും ടെൻഡർ എടുത്തിട്ടില്ലെന്നാണു വിവരം. ടാറിങ് നടത്തിയില്ലെങ്കിലും അറ്റകുറ്റപ്പണിയെങ്കിലും നടത്തണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെടുന്നു. കിള്ളിയാറിനു വശങ്ങൾ കാടുകയറിയ നിലയിലാണ്. പുല്ലു വെട്ടൽ ജോലികൾ എന്നു ചെയ്യുമെന്നു ചോദിച്ചാൽ ഉദ്യോഗസ്ഥർക്കാർക്കും വ്യക്തമായ മറുപടിയില്ല.