ഘോഷയാത്രയ്ക്കിടെ സംഘട്ടനം : പൊലീസുകാരെ മർദിച്ചു,യൂണിഫോം വലിച്ചുകീറി
Mail This Article
ചിറയിൻകീഴ്∙ കടയ്ക്കാവൂരിൽ ഉൽസവഘോഷയാത്രയ്ക്കിടെ സംഘട്ടനം. മാരാകായുധങ്ങളുമായെത്തിയ യുവാക്കൾ സ്ത്രീകളെയും കുട്ടികളെയും വിരട്ടിയോടിച്ചു. പൊലീസുകാരെ കയ്യേറ്റം ചെയ്ത സംഘം യൂണിഫോം വലിച്ചുകീറി. പ്രായപൂർത്തിയാവാത്ത ആൺകുട്ടിയടക്കം മൂന്നുപേരെ കടയ്ക്കാവൂർ പൊലീസ് പിടികൂടി. കടയ്ക്കാവൂർ രാമരച്ചംവിള മാടൻനട ദേവീക്ഷേത്രത്തിലെ ഉൽസവ ഘോഷയാത്രയ്ക്കിടെയാണു സംഭവം.
കീഴാറ്റിങ്ങൽ ചരുവിളവീട്ടിൽ ഐഷർ(20), മേൽകടയ്ക്കാവൂർ എ.കെ.നഗർ ഗോകുലത്തിൽ ഗോകുൽ(19) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ഒപ്പമുണ്ടായിരുന്ന ബാലനെയും പൊലീസ് പിടികൂടി. ഘോഷയാത്രയിലുണ്ടായിരുന്ന കലാപ്രകടനത്തിൽ ഉള്ള പെൺകുട്ടിയോടു ചിലർ അപമര്യാദയായി പെരുമാറുകയും ഫോണിൽ വിഡിയോ എടുക്കാൻ ശ്രമിച്ചതുമാണു സംഘട്ടനത്തിനു വഴിയൊരുക്കിയത്.
തെയ്യം കലാകാരനെ അക്രമിസംഘം വളഞ്ഞിട്ടു മർദിച്ചു. സഹായവുമായെത്തിയ മറ്റു തെയ്യം കലാകാരൻമാർക്കും മർദനമേറ്റു. പൊലീസ് സ്ഥലത്തെത്തി അക്രമികളെ പറഞ്ഞയച്ചെങ്കിലും ഒരുമണിക്കൂറിനു ശേഷം കൂടുതൽ പേരുമായെത്തി വ്യാപക അക്രമം നടത്തുകയായിരുന്നു. പ്രതികളെ പിടികൂടാൻ ശ്രമിക്കുന്നതിനിടയിൽ സിപിഒമാരായ ബിനോജ്, ജയകൃഷ്ണൻ എന്നിവരെ അക്രമിസംഘം കൂട്ടംചേർന്നു മർദിക്കുകയും യൂണിഫോം വലിച്ചുകീറുകയും ചെയ്തു. എസ്ഐ വിനോദ് വിക്രമാദിത്യന്റെ നേതൃത്വത്തിൽ കൂടുതൽ പൊലീസെത്തിയാണു പ്രതികളെ സ്റ്റേഷനിലെത്തിച്ചത്. പൊലീസ് പ്രതികളെ ജീപ്പിൽ കയറ്റുന്നതിനിടെ പ്രതികളിൽ ഒരാളുടെ മാതാവ് ജീപ്പിനുമുന്നിൽ ചാടി വാഹനം തടഞ്ഞതും സംഘർഷം സൃഷ്ടിച്ചു.