ഒരു നാടിന്റെ പ്രാർഥനകൾ വിഫലം; അഭിരാമിക്ക് വിട
Mail This Article
ബാലരാമപുരം∙ അർബുദത്തിന്റെ വേദനയ്ക്കും ചികിൽസയുടെ കഷ്ടതകൾക്കും ഇടയിലും നൃത്തവും ഗാനവും കൊതിച്ച അഭിരാമി നിശ്ശബ്ദയായി. ഒരു നാടിന്റെയാകെ പ്രാർഥനയിലും കരുതലിലും കുരുന്നു സ്വപ്നങ്ങൾ വീണ്ടും തളിരിടുമെന്ന ഒട്ടേറെപ്പേരുടെ ആഗ്രഹവും പിന്തുണയും സഫലമായില്ല. മൂന്നുവർഷമായി കാൻസർ രോഗം ബാധിച്ച് ചികിത്സയിലായിരുന്ന ബാലരാമപുരം താന്നിമൂട് താന്നിനിന്നവിള അഭിരാമി ഭവനിൽ അജി–നിഷ ദമ്പതികളുടെ മകൾ അഭിരാമി(13) ഇന്നലെ വെല്ലൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചു.
അതിയന്നൂർ ഗവ. യുപി സ്കൂൾ വിദ്യാർഥിയായിരുന്നു. പത്തു വയസ്സിലാണ് രോഗം കണ്ടെത്തുന്നത്. മജ്ജ മാറ്റിവയ്ക്കൽ മാത്രമാണ് പോംവഴിയെന്ന് കണ്ടെത്തി. കൂലിപ്പണിക്കാരനായ അച്ഛനും ട്രാഫിക് വാർഡനായിരുന്ന അമ്മയും നിസ്സഹായരായതിനെത്തുടർന്ന് എം.വിൻസന്റ് എംഎൽഎയുടെ നേതൃത്വത്തിൽ സ്കൂളുകൾ കേന്ദ്രീകരിച്ച് ധനസമാഹരണം നടത്തി. സർക്കാരും സ്ഥാപനങ്ങളും മലയാള മനോരമയുടെ വായനക്കാരും സഹായിച്ചു.
ഗായികയും നർത്തകിയുമായി അറിയപ്പെടണമെന്ന് ആഗ്രഹമുണ്ടായിരുന്ന അഭിരാമി രോഗത്തിന്റെയും ചികിൽസയുടെയും വേദനയ്ക്കിടയിലും നൃത്തം പഠിക്കുകയും അവതരിപ്പിക്കുകയും ചെയ്തു. അധ്യാപക സംഘടനയായ കെഎസ്ടിഎ അഭിരാമിക്ക് വീട് നിർമിച്ചുനൽകാനുള്ള പ്രവർത്തനങ്ങളിലായിരുന്നു. ഈ വീടിനു സമീപം അഭിരാമിക്ക് ഇന്ന് അന്ത്യവിശ്രമമൊരുങ്ങും.