പ്രവചനങ്ങൾ തെറ്റിച്ച അതിതീവ്രമഴ; മണിക്കൂറുകൾക്കകം 223 മില്ലിമീറ്റർ മഴ പെയ്തിറങ്ങി
Mail This Article
തിരുവനന്തപുരം∙ വേനൽക്കാലത്ത് തലസ്ഥാനത്തെ വെള്ളത്തിലാക്കിയത് വ്യാഴാഴ്ച രാത്രി മുതൽ ഇന്നലെ രാവിലെ വരെ അപ്രതീക്ഷിതമായി പെയ്ത അതിതീവ്രമഴ. നെടുമങ്ങാട് മണിക്കൂറുകൾക്കകം 223 മില്ലിമീറ്റർ മഴയാണ് പെയ്തത്. വനമേഖലയിൽ മഴയുടെ അളവ് ഇതിലും കൂടുതലായിരിക്കുമെന്നാണ് നിഗമനം. തിരുവനന്തപുരം ജില്ലയിൽ ശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാൽ കാലാവസ്ഥാവകുപ്പ് വ്യാഴാഴ്ച ഉച്ചയ്ക്കുശേഷം യെലോ അലർട്ട് നൽകിയിരുന്നു.
64 മില്ലിമീറ്റർ മുതൽ 115 മില്ലിമീറ്റർ വരെ മഴയാണ് യെലോ അലർട്ടിന്റെ പരിധിയിൽ പ്രതീക്ഷിച്ചിരുന്നത്. എന്നാൽ, ഈ കണക്കുകൂട്ടലുകൾ തെറ്റിച്ചാണ് 223 മില്ലിമീറ്റർ മഴ പെയ്തത്. 204 മില്ലിമീറ്ററിനു മുകളിൽ മഴ പെയ്യാൻ സാധ്യതയുണ്ടെങ്കിൽ റെഡ് അലർട്ട് ആണ് നൽകേണ്ടത്. അപ്രതീക്ഷിതമായി കനത്ത മഴ പെയ്തതോടെയാണ് മുന്നറിയിപ്പുകളില്ലാതെ അരുവിക്കര ഡാമിലെ ഷട്ടറുകൾ തുറക്കേണ്ടിവന്നത്. നെയ്യാറ്റിൻകരയിൽ 96 മില്ലിമീറ്ററും തിരുവനന്തപുരം നഗരത്തിൽ 93 മില്ലിമീറ്ററും വിമാനത്താവളത്തിൽ 74 മില്ലിമീറ്ററും മഴ പെയ്തുവെന്നാണ് കാലാവസ്ഥാവകുപ്പിന്റെ കണക്ക്.