മരിച്ച വൈദികനു കോവിഡ് ബാധിച്ചത് ആശുപത്രിയിൽ നിന്നെന്ന് സംശയം
Mail This Article
തിരുവനന്തപുരം ∙ വാഹനാപകടത്തിൽ പരുക്കേറ്റു ചികിത്സയിലിരിക്കെ മരിച്ച ഫാ.കെ.ജി.വർഗീസിനു കോവിഡ് ബാധിച്ചത് ആശുപത്രിയിൽ നിന്നാണെന്നു സംശയം. ഏപ്രിൽ 20നു ബൈക്കിൽ പിൻസീറ്റിലിരുന്നു യാത്ര ചെയ്യുമ്പോഴായിരുന്നു അപകടം. തലയ്ക്കു പരുക്കേറ്റു മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തെ ശസ്ത്രക്രിയയ്ക്കു ശേഷം നില മെച്ചപ്പെട്ടതിനെ തുടർന്ന് 20ന് ഡിസ്ചാർജ് ചെയ്തു പേരൂർക്കട ജില്ലാ ആശുപത്രിയിലേക്കയച്ചു.
അവിടെ ചികിത്സ തുടർന്നെങ്കിലും ശ്വാസതടസ്സമുണ്ടായി. 30നു വീണ്ടും മെഡിക്കൽ കോളജ് ആശുപത്രിയിൽ കൊണ്ടുവന്നു. ഐസിയുവിൽ കഴിയുമ്പോഴാണു മരണം. ഇതിനിടയിലൊന്നും വീട്ടിൽ കൊണ്ടുവന്നിട്ടില്ലെന്നു ബന്ധുക്കൾ പറഞ്ഞു. മരണശേഷമാണു കോവിഡ് പരിശോധനാഫലം ലഭിച്ചത്. മരണകാരണം ഔദ്യോഗികമായി വിശദീകരിച്ചിട്ടില്ല.
കണ്ടെയ്ൻമെന്റ് സോണുകളിൽ പ്രവേശനമില്ല
തിരുവനന്തപുരം ∙ സംസ്ഥാനത്തു കണ്ടെയ്ൻമെന്റ് സോണുകളിൽ പ്രവേശിക്കുന്നതിനു പൊലീസ് കർശന നിയന്ത്രണം ഏർപ്പെടുത്തി. ആരോഗ്യ, ഭക്ഷണവിതരണ, ശുചീകരണ മേഖലകളിൽ പ്രവർത്തിക്കുന്നവരൊഴികെ നിയന്ത്രണ മേഖലകളിൽ പ്രവേശിക്കാനോ അവിടെ നിന്നു പുറത്തേക്കു യാത്ര ചെയ്യാനോ പാടില്ല. രാത്രി 9 മുതൽ രാവിലെ 5 വരെ കർഫ്യൂ കർശനമായി നടപ്പാക്കുമെന്നും ഡിജിപി: ലോക്നാഥ് ബെഹ്റ അറിയിച്ചു. ഈ സമയങ്ങളിൽ അടിയന്തര യാത്രയ്ക്കു പൊലീസ് സ്റ്റേഷനിൽനിന്നു പാസ് വാങ്ങണം.