കോവിഡ് പേടിയിൽ ആരും ഏറ്റെടുക്കാതെ തെരുവിൽ ഒറ്റപ്പെട്ട് കുഞ്ഞ്; മാറോടണച്ച് തഹസിൽദാർ
Mail This Article
തിരുവനന്തപുരം∙ കോവിഡ് പേടിയിൽ ആരും ഏറ്റെടുക്കാതെ തെരുവിൽ ഒറ്റപ്പെട്ട കുഞ്ഞിനെ നെഞ്ചോട് ചേർത്ത് സുരക്ഷിത കേന്ദ്രത്തിലെത്തിച്ച തഹസിൽദാർ ബാലസുബ്രഹ്മണ്യത്തിന്റെ കരുതൽ സമൂഹ മാധ്യമങ്ങളിൽ വൈറൽ. കഴിഞ്ഞ ബുധനാഴ്ച മുംബൈയിൽ നിന്ന് നേത്രാവതി ട്രെയിനിൽ എത്തിയ കുഞ്ഞിനാണ് തഹസിൽദാർ സ്നേഹ സ്പർശമായത്. നാടോടി സ്ത്രീയും കുഞ്ഞും റെയിൽവേ സ്റ്റേഷനിലെത്തിയപ്പോൾ സമയം വൈകുന്നേരം ഏഴര. ഒൻപതുമണി കഴിഞ്ഞും ഇരുവരും സ്റ്റേഷനു മുന്നിലെ നിരത്തിലിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ അധികൃതർ വിവരങ്ങൾ തിരക്കി.
ഹിന്ദി ഭാഷയിൽ പരസ്പര വിരുദ്ധമായ മറുപടികളാണ് സ്ത്രീയിൽ നിന്നു ലഭിച്ചത്. കൂടെയുള്ളത് മകളാണെന്നും പറഞ്ഞു. കോവിഡ് പരിശോധനയ്ക്കായി ജനറൽ ആശുപത്രിയിലേക്ക് സ്ത്രീയെ മാറ്റിയപ്പോൾ കുഞ്ഞ് ഒറ്റപ്പെട്ടുപോവുകയായിരുന്നു. ശിശുക്ഷേമ സമിതിയിൽ അറിയിച്ചെങ്കിലും ആളെത്താൻ വൈകിയതോടെയാണ് തഹസിൽദാർ ഇടപെട്ടത്. അദ്ദേഹം കുഞ്ഞിനെ നെഞ്ചോടു ചേർത്തുപിടിച്ച് വാഹനത്തിൽ ശിശുക്ഷേമ സമിതിയിൽ എത്തിച്ചു. സമൂഹ മാധ്യമങ്ങളിൽ വാർത്ത പ്രചരിച്ചതോടെ കലക്ടർ അടക്കമുള്ളവർ ബാലസുബ്രമണ്യത്തിന് അഭിനന്ദനവുമായി എത്തി. നാഷനൽ ഹൈവേ വിഭാഗത്തിൽ തഹസിൽദാറാണ് പന്തളം സ്വദേശിയായ ബാലസുബ്രമണ്യം.