വിട പറയാത്ത സൗഹൃദം; മരണത്തിനു മുൻപേ കൂട്ടുകാരനെ കാണാൻ കുരുവിയെത്തി
Mail This Article
വെഞ്ഞാറമൂട് ∙ സ്ഥിരമായി വീട്ടിലെത്തി ഭക്ഷണം കഴിച്ചു മടങ്ങുന്ന പക്ഷികളിലൊന്ന് മടങ്ങാതെ കാത്തിരുന്നു.... പിന്നീട് തനിക്ക് ഭക്ഷണം നൽകുന്നയാളിന്റെ മുന്നിൽ വച്ച് ജീവൻ വെടിഞ്ഞു. തന്റെ കിളിക്കൂട്ടുകാരന്റെ വിയോഗത്തിൽ വേദനയോടെ റിട്ട. അധ്യാപകൻ. റിട്ട. ഹെഡ്മാസ്റ്റർ പനവൂർ എ. യൂനുസ് കുഞ്ഞ് വർഷങ്ങളായി പക്ഷികളുടെ തോഴനാണ്. കുട്ടിക്കാലത്ത് സ്കൂൾ വിട്ട് വീട്ടിലേക്ക് വരുമ്പോൾ പരുക്കേറ്റ ഒരു പരിചരിച്ചതിൽനിന്നു തുടങ്ങിയതാണ് പക്ഷികളുമായുള്ള കൂട്ട്.
അധ്യാപന ജീവിതം കഴിഞ്ഞതിനുശേഷം പൂർണമായും ‘പക്ഷികളുടെ തോഴ’നായി. ധാന്യവും പഴവും നൽകി പക്ഷികളെ ഊട്ടി. രണ്ടു വർഷം മുമ്പുള്ള കടുത്ത വേനലിൽ കുപ്പികളിലും പാത്രങ്ങളിലുമായി വെള്ളവുമായി ചുറ്റി നടന്ന് പക്ഷികൾക്ക് ആശ്വാസമേകി. എട്ട് വർഷമായി വീടിന്റെ പൂമുഖത്ത് കുരുവി, കുക്കുടുവൻ, മൈന, ഓലഞ്ഞാലി എന്നീ കളികൾ എത്തി ഭക്ഷണം കഴിച്ചു മടങ്ങും. ഇതിൽ ഒരു ഓലഞ്ഞാലി കിളി യൂനുസ് കുഞ്ഞുമായി ഏറെ അടുത്തു.
15നും രാവിലെയും വൈകിട്ടും പക്ഷികളെത്തി. എന്നാൽ ഓലഞ്ഞാലി കിളി മാത്രം തിരികെ പോയില്ല. സന്ധ്യ മയങ്ങിയിട്ടും വീട്ടിൽ തന്നെ കൂടി. പുറത്ത് ഇരുട്ട് വീണപ്പോൾ പക്ഷിയെ വീടിനകത്താക്കി ഭക്ഷണം നൽകിയ യൂനുസ് ചിറകടി ശബ്ദം കേട്ടു നോക്കുമ്പോൾ ധാന്യമണികൾക്കു മുന്നിൽ നിശ്ചലമായി കിടക്കുന്ന പക്ഷിയെയാണ് കണ്ടത്. മരണം മുൻകൂട്ടികണ്ടതു പോലെ തന്നെ വിട്ടുപോകാതെ നിന്ന പക്ഷി ഒടുവിൽ യൂനുസിന് വേദനയുടെ ചിറകടി നൽകിയാണ് വിട്ടുപോയത്