ADVERTISEMENT

തിരുവനന്തപുരം∙ സ്വതന്ത്ര തിരുവിതാംകൂർ പ്രക്ഷോഭ കാലം. 1948ൽ അയ്യങ്കാളി ഹാളിൽ (അന്നു വിജെടി ഹാൾ) നടന്നൊരു യോഗത്തിൽ ബാരിസ്റ്റർ എ.കെ.പിള്ള സ്വതന്ത്ര തിരുവിതാംകൂറിനെ അനുകൂലിച്ചു പ്രസംഗിക്കവേ സദസ്സിൽ നിന്നൊരു വിദ്യാർഥി എഴുന്നേറ്റ് ആക്രോശിച്ചു; ‘മലയാളത്തിൽ പറയണം’. പ്രസംഗം അതോടെ മലയാളത്തിലായി. തൊട്ടു മുന്നിലുള്ള യൂണിവേഴ്സിറ്റി കോളജിൽ പഠിക്കുന്ന സ്റ്റുഡന്റ്സ് കോൺഗ്രസ് പ്രവർത്തകനായ കൃഷ്ണ പിള്ളയായിരുന്നു ആ മലയാള വാദി.

പിൽക്കാലത്തു തറവാട്ടു പേരിനൊപ്പം അറിയപ്പെട്ട റോസ്കോട്ട് കൃഷ്ണ പിള്ള. ഇംഗ്ലിഷ് നന്നായി വഴങ്ങുമ്പോഴും എന്നും മലയാളത്തിനു വേണ്ടിയായിരുന്നു കൃഷ്ണ പിള്ളയുടെ വാദം. സ്ഥിരമായി ഉപയോഗിച്ചിരുന്ന പല വിദേശ ഭാഷാ വാക്കുകൾക്കും അദ്ദേഹം മലയാളിത്തമുള്ള പരിഭാഷ കണ്ടെത്തിയതും ഈ മാതൃഭാഷാ സ്നേഹം കൊണ്ടാണ്. റീത്ത് എന്നതിന് ‘മലർ വളയം’ എന്ന വാക്ക് അതിലൊന്നാണ്. ആ പരിഭാഷയാണു പിന്നീടു പുഷ്പ ചക്രമായി മാറിയത്.

വിഖ്യാത സാഹിത്യകാരൻ സി.വി.രാമൻപിള്ള യൂണിവേഴ്സിറ്റി കോളജിൽ പഠിക്കുന്ന കാലത്ത് അവിടെ പ്രിൻസിപ്പലായിരുന്ന ബ്രിട്ടിഷുകാരൻ ജോൺ റോസിനോടുള്ള ആദരമായാണു വഴുതക്കാട് തന്റെ വീടിനു റോസ് കോട്ടേജ് എന്നതു ചുരുക്കി ‘റോസ്കോട്ട്’ എന്ന പേരിട്ടത്. രാമൻപിള്ളയുടെ ചെറുമകനായ കൃഷ്ണപിള്ള എഴുത്തിലേക്കു തിരിഞ്ഞപ്പോൾ ആ വീട്ടു പേര് സ്വന്തം പേരിനൊപ്പം ചേർക്കുകയായിരുന്നു.

ആദ്യ കമ്പം നാടകത്തോട്

ഡൽഹി ആകാശവാണിയിലൂടെ മലയാള പ്രക്ഷേപണം തുടങ്ങിയ കാലത്ത് കൃഷ്ണൻകുട്ടി എന്ന പേരിൽ കൃഷ്ണപിള്ളയുടെ ശബ്ദം സ്ഥിര പരിചിതമായി. ശുദ്ധമായ ഭാഷ വാർത്ത വായനയിലും വേണമെന്ന നിർബന്ധക്കാരനായിരുന്നു അദ്ദേഹം. 1952ൽ ആകാശവാണിയിൽ സബ് എഡിറ്ററായി ജോലി കിട്ടിയതോടെയാണ് അദ്ദേഹം ഡൽഹിയിലെത്തുന്നത്. പിന്നീടു രണ്ടു പതിറ്റാണ്ട് ഡൽഹിയായി തട്ടകം. കെമിസ്‌ട്രിയിൽ ബിരുദവും ബിരുദാനന്തര ബിരുദവുമുള്ള റോസ്‌കോട്ട് എഴുത്തിലും മാധ്യമപ്രവർത്തനത്തിലും ആ ശാസ്ത്ര ആഭിമുഖ്യം കൈവിടാതെ കാത്തു.

ശാസ്ത്ര പുസ്തകങ്ങളും ലേഖനങ്ങളും എഴുതുന്നതിലായിരുന്നു താൽപര്യമേറെ. ഖുശ്‌വന്ത് സിങ് എഡിറ്ററായിരുന്ന ആസൂത്രണ കമ്മിഷൻ പ്രസിദ്ധീകരണമായ യോജനയുടെ ഇംഗ്ലിഷ് പതിപ്പിൽ അദ്ദേഹം ശാസ്ത്ര ലേഖനങ്ങൾ ഏറെയെഴുതി. പിന്നീട് മലയാളം യോജനയുടെ സ്ഥാപക എഡിറ്ററുമായി. കൃഷ്‌ണപിള്ള എഴുതിയ ‘ശാസ്‌ത്ര ശിൽപികൾ’ എന്ന പുസ്‌തകം തിരുവിതാംകൂറിലെ വിദ്യാലയങ്ങളിൽ ഫോർത്ത് ഫോമിൽ പഠിപ്പിച്ചിരുന്നു.

സാഹിത്യ തറവാട്ടിലെ പിൻമുറക്കാരനു പക്ഷേ ആദ്യ കമ്പം നാടകത്തോടായിരുന്നു. തേഡ് ഫോമിൽ പഠിക്കവേ അദ്ദേഹം എഴുതി കുടുംബ കൂട്ടായ്മയിൽ അവതരിപ്പിച്ച നാടകത്തിലാണ് മാതൃ സഹോദര പുത്രനായ നടൻ അടൂർ ഭാസി ആദ്യമായി അഭിനയിച്ചത്. വിദൂഷകനായി ഹാസ്യ വേഷത്തിലായിരുന്നു കൃഷ്ണപിള്ളയേക്കാൾ നാലു മാസം മുതിർന്ന ഭാസിയുടെ അരങ്ങേറ്റം. കേരള സർവകലാശാലയിൽ 1978ൽ ജേണലിസം, മാസ് കമ്യൂണിക്കേഷൻ കോഴ്സുകൾ ആരംഭിക്കുന്നത് സെനറ്റ് അംഗമായിരുന്ന കൃഷ്ണപിള്ള അവതരിപ്പിച്ച പ്രമേയത്തിന്റെ അടിസ്ഥാനത്തിലാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com