തിരഞ്ഞെടുപ്പ് തട്ടകത്തിൽ രണ്ടാമൂഴം തേടി ഈ സഹോദരങ്ങൾ
Mail This Article
ബാലരാമപുരം ∙ പത്തുവർഷത്തിനിടെ രണ്ടാം തവണയും ഒരുമിച്ച് പഞ്ചായത്ത് അംഗമാകാനൊരുങ്ങി ഒരേ വീട്ടിൽ നിന്ന് സഹോദരനും സഹോദരിയും. ബാലരാമപുരം ഗ്രാമപഞ്ചായത്തിലെ അന്തിയൂർ, രാമപുരം വാർഡുകളിലാണ് പ്ലാവിള ബാബുവും എസ്.സിന്ധുവും മത്സരിക്കുന്നത്. 2010ൽ കോൺഗ്രസ് ഭരണസമിതിയിൽ ഇവർ ഒരുമിച്ച് അംഗങ്ങളായിരുന്നു.
കൂട്ടുകുടുംബ വ്യവസ്ഥിതി തുടരുന്ന ഇരുവരും ഒരുവീട്ടിലാണ് കുടുംബമായി താമസവും. വർഷങ്ങളായി ഒരുമിച്ചാണ് രാഷ്ട്രീയപ്രവർത്തനത്തിന് ഇറങ്ങുന്നതും വോട്ടഭ്യർഥനയും എല്ലാം. 2005 മുതൽ മത്സരരംഗത്തുള്ള ബാബുവിന് ഇത് മൂന്നാം അങ്കമാണ്. കഴിഞ്ഞതവണ സീറ്റ് വനിതയായതോടെ മത്സരരംഗത്തുനിന്നു മാറിനിന്നു. എല്ലാ മത്സരങ്ങളിലും വിജയമായിരുന്നു ബാബുവിന്.
സിന്ധു ഇത് മൂന്നാം തവണയാണ് സ്ഥാനാർഥിയാകുന്നത്. ആരോഗ്യ പ്രവർത്തക ആയിരിക്കുമ്പോഴാണ് ആദ്യം സ്ഥാനാർഥിത്വം സിന്ധുവിനെ തേടിയെത്തുന്നത്. തയ്യൽ തൊഴിലാളിയായിരുന്ന ബാബു ഇപ്പോഴും സ്വന്തം ആവശ്യത്തിന് തുന്നുന്നുണ്ട്. വാർഡ് അംഗമാണെങ്കിലും അല്ലെങ്കിലും രണ്ടുപേരും വോട്ടർമാരുടെ എന്താവശ്യത്തിനും ഓടിയെത്തുന്നതാണ് തങ്ങളുടെ വിജയരഹസ്യമെന്ന് ഇരുവരും പറയുന്നു.