പഴങ്കഥകളായി വെള്ളയുടുപ്പും വെളുക്കെച്ചിരിയും, ഇത്തവണ തിരഞ്ഞെടുപ്പിൽ സ്റ്റാറുകൾ പോസ്റ്ററുകൾ തന്നെ....
Mail This Article
തിരുവനന്തപുരം∙ ഖദർ ഇട്ട് വെളുക്കെ ചിരിച്ച് കൈകൂപ്പി നിൽക്കുന്ന സ്ഥാനാർഥികളെയാണ് തിരഞ്ഞെടുപ്പ് പോസ്റ്ററുകളിൽ നാം ഇതുവരെ കണ്ടിരുന്നത്. എന്നാൽ ഈ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥികളുടെ മാനറിസങ്ങൾക്കും ജോലിക്കും പ്രാധാന്യം നൽകി പോസ്റ്ററുകൾ വ്യത്യസ്ഥമാക്കുകയാണ് മുന്നണികൾ. സാമൂഹിക മാധ്യമങ്ങൾക്ക് പ്രാധാന്യം വർധിച്ച കാലത്ത് വൈറലാകുന്ന ഡിജിറ്റൽ പോസ്റ്ററുകൾക്കും കുറവില്ല. ഓരോ ദിവസവും പുതിയ പോസ്റ്റർ എന്നതാണ് ഡിജിറ്റൽ പ്ലാറ്റ്ഫോമിലെ രീതി. ജില്ലയിൽ മൂന്നു മുന്നണികളുടെയും പ്രചാരണ പോസ്റ്ററുകൾ ഏറെ ശ്രദ്ധ പിടിച്ചു കഴിഞ്ഞു.
കടൽത്തീരത്ത് മത്സ്യത്തൊഴിലാളികൾക്ക് ഒപ്പമിരുന്ന് കുശലം പറയുന്ന യുവതി. പൗണ്ട്കടവ് വാർഡിലെ എൽഡിഎഫ് സ്ഥാനാർഥി ജിഷാ ജോണിന്റെ ഡിജിറ്റൽ പോസ്റ്റർ ഇങ്ങനെയാണ്. പാൽക്കുളങ്ങര വാർഡിലെ എൻഡിഎ സ്ഥാനാർഥിയും അധ്യാപകനുമായ അശോക് കുമാറിന് ബ്ലാക് ബോർഡിന്റെ അകമ്പടിയോടെയാണ് പോസ്റ്റർ. ആറ്റിപ്ര വാർഡിലെ യുഡിഎഫ് സ്ഥാനാർഥി നവ്യയുടെ പോസ്റ്ററും വൈറലാണ്. സെക്രട്ടേറിയറ്റിലെ സമര കവാടത്തിനു മുകളിൽ കൊടിയുമായി നിൽക്കുന്ന ചിത്രമാണ് പാപ്പനംകോട് വാർഡിലെ ബിജെപി സ്ഥാനാർഥി ആശാനാഥിന്റെ ഡിജിറ്റൽ പോസ്റ്ററിനെ വ്യത്യസ്തമാക്കുന്നത്.
യുവജന സംഘടനാ നേതാക്കളുടെ പങ്കാളിത്തതോടെയാണ് ഡിജിറ്റൽ പ്രചാരണ സംവിധാനം. വോട്ടറെ സ്വാധീനിക്കാൻ പോസ്റ്ററിനും കഴിയുമെന്നാണ് രാഷ്ട്രീയക്കാരുടെ പക്ഷം. തിരഞ്ഞെടുപ്പ് കാലം ഫൊട്ടോഗ്രഫർമാർക്കും ഗ്രാഫിക് ഡിസൈനർമാർക്കും ചാകരക്കാലമാണ്. മണക്കാട് സ്വദേശി യാഗാ ശ്രീകുമാറാണ് കോർപറേഷനിലെ ഭൂരിഭാഗം സ്ഥാനാർഥികൾക്കും പോസ്റ്ററുകൾ തയാറാക്കിയത്. ഇതുവരെ മൂന്നു മുന്നണികൾക്കുമായി 60 സ്ഥനാർഥികളുടെ പേസ്റ്റുകൾ ചെയ്തു. പോസ്റ്ററുകളിലെ വാചകങ്ങളും ശ്രീകുമാറിന്റെ സംഭാവനയാണ്.