കോവളം ∙ വണ്ടിത്തടം പാലപ്പൂര് റോഡിൽ ദാറുൽസലാം വീട്ടിൽ ചാൻബീവി (78) യെ കൊലപ്പെടുത്തിയതാണെന്നു തെളിഞ്ഞു. പരിചാരികയുടെ ചെറുമകനും സമീപവാസിയുമായ ബിരുദ വിദ്യാർഥി അറസ്റ്റിലായി. എട്ടാം തീയതി ഉച്ചതിരിഞ്ഞു നടന്ന കൊലപാതകം ആഭരണം മോഷ്ടിക്കാനുള്ള ശ്രമത്തിനിടെ.
വണ്ടിത്തടം യക്ഷിയമ്മൻ ക്ഷേത്രത്തിനു സമീപം അലക്സ് വീട്ടിൽ അലക്സ്(21) ആണ് അറസ്റ്റിലായത്. കാട്ടാക്കട ക്രിസ്ത്യൻ കോളജ് മൂന്നാം വർഷ ബിരുദ വിദ്യാർഥിയാണ്. വീടിന്റെ പിന്നിലെ മതിൽ ചാടിക്കടന്ന് എത്തിയ അലക്സ് തോട്ടി ഉപയോഗിച്ച് മുൻവാതിലിന്റെ കൊളുത്ത് നീക്കി അകത്തുകടക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
എഴുന്നേറ്റു വന്ന ചാൻബീവിയുടെ മാലയിൽ പിടിച്ചു വലിച്ചു. ഹെൽമറ്റ് ധരിച്ചിരുന്നെങ്കിലും ആളിനെ തിരിച്ചറിഞ്ഞ ചാൻബീവി ‘അലക്സേ വിടെടാ’ എന്നു പറഞ്ഞതോടെ തലമുടിയിൽ പിടിച്ചു ചുമരിൽ രണ്ടു തവണ ശക്തിയായി ഇടിച്ചു തറയിലേക്ക് തള്ളി വീഴ്ത്തി ആഭരണങ്ങൾ കവരുകയായിരുന്നു. തുടർന്ന് കോളജിൽ എത്തി വനിതാ സുഹൃത്തുമായി സംസാരിച്ച ശേഷം വീട്ടിൽ മടങ്ങി എത്തി.
ആശുപത്രിയിൽ എത്തിക്കാനും കൂട്ട്
ഓരോ പവൻ വീതമുള്ള രണ്ടു വളകളും രണ്ടര പവൻ മാലയുമാണ് കവർന്നത്. മാല കല്ലിയൂരിയിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ പണയം വച്ചു. വളകളിലൊന്ന് മുക്കുപണ്ടമാണെന്നു അവർ പറഞ്ഞതിനെത്തുടർന്ന്കനാലിൽ എറിഞ്ഞു ശേഷിച്ച വളയും പണവും പ്ലാസ്റ്റിക് കൂടിലാക്കി സമീപത്തെ സ്വകാര്യ ട്യൂഷൻ സ്ഥാപനത്തിന്റെ സൺഷെയ്ഡിൽ ഒളിപ്പിച്ചത് പൊലീസ് കണ്ടെടുത്തു. സംഭവം പുറത്തറിഞ്ഞ ശേഷം നാട്ടുകാർക്കൊപ്പം ചാൻബീവിയുടെ വീട്ടിലെത്തിയ പ്രതി ചാൻബീവിയെ ആശുപത്രിയിലെത്തിക്കാനും മരണ വീട്ടിൽ ഒരുക്കങ്ങൾ നടത്താനും സജീവമായിരുന്നു.
വീട്ടിൽ നിന്നു മുൻപ് മൊബൈൽ ഫോൺ,പണം എന്നിവ മോഷണം പോയിരുന്നതായി പൊലീസ് പറഞ്ഞു. എന്നാൽ ഇതു സംബന്ധിച്ച് പരാതി നൽകിയിരുന്നില്ല. അലക്സ് ആവശ്യപ്പെടുമ്പോഴെല്ലാം ചാൻബീവി ഉദാരമായി പണം നൽകിയിരുന്നു സെക്രട്ടേറിയറ്റിൽ ധനകാര്യ വിഭാഗം അണ്ടർ സെക്രട്ടറി ആയ മകൻ അൻവർ ഹുസൈൻ ജോലിക്കു പോയി കഴിഞ്ഞാൽ വീട്ടിൽ ജാൻബീവി ഒറ്റക്കാണ്. ആഹാരം നൽകാനുള്ള സമയത്തു മാത്രമാണ് അലക്സിന്റെ മുത്തശ്ശി കൂടിയായ പരിചാരിക എത്തുക.
ഫോൺ കളവു പൊളിച്ചു
സംഭവ ദിവസം ഉച്ചക്ക് രണ്ടിന് കാട്ടാക്കടയിലെ കോളജിൽ നിന്നെന്ന മട്ടിൽ അലക്സ് വീട്ടിലേക്ക് കുശലാന്വേഷണം നടത്തിയിരുന്നു.. എന്നാൽ ഈ സമയത്ത് സംഭവം നടക്കുന്ന വീടിന്റെ പരിസരത്ത് അലക്സ് ഉണ്ടായിരുന്നു എന്നു പൊലീസ് കണ്ടെത്തി. കൊലപാതകത്തിനു ശേഷം കോളജിൽ എത്തി വനിതാ സുഹൃത്തുമായി സംസാരിച്ചതു സംഭവ സമയത്ത് സ്ഥലത്ത് ഇല്ലെന്നു വരുത്തി തീർക്കാൻ ആണെന്നും പൊലീസ് കരുതുന്നു.
മരണ സമയത്ത് അലക്സിന്റെ ഫോൺ ടവർ ലൊക്കേഷൻ സംഭവ സ്ഥലത്ത് ആയിരുന്നു എന്നു തെളിഞ്ഞതോടെ നേരത്തെ പറഞ്ഞ നുണകൾ പൊളിയുകയും കുറ്റം സമ്മതിക്കുകയുമായിരുന്നു. അന്വേഷണം തന്നിലേക്ക് എത്തുന്നുണ്ടോ എന്നറിയാനായി പത്രങ്ങളുടെ ഇന്റർനെറ്റ് പതിപ്പ് അലക്സ് വായിച്ചിരുന്നതും പൊലീസ് കണ്ടെത്തി. മോഷ്ടിച്ച് കിട്ടുന്നതടക്കം മാസം അരലക്ഷത്തോളം രൂപ ചെലവഴിച്ചുള്ള ആഡംബര ജീവിതമായിരുന്നു അലക്സിന്റേതെന്ന് പൊലീസ് പറഞ്ഞു.