ADVERTISEMENT

നെയ്യാറ്റിൻകര ∙ ആയയിൽ കരിയിലക്കുളങ്ങര ഭഗവതി ക്ഷേത്ര വളപ്പിൽ ഇടഞ്ഞ കൊമ്പനാന ഒന്നാം പാപ്പാനെ തുമ്പിക്കൈ കൊണ്ട് അടിച്ചു കൊന്നു. കൊല്ലം ചാത്തന്നൂർ സ്വദേശി വിഷ്ണു (25) ആണു മരിച്ചത്. ക്ഷേത്രത്തിൽ പൂജിക്കാനെത്തിച്ച പുതിയ സ്കൂട്ടർ തകർത്ത ആന ജനവാസ മേഖലയിലേക്ക് ഓടി. രാത്രി എട്ടരയോടെ നാട്ടുകാർ ചേർന്നു വടമെറിഞ്ഞു തളയ്ക്കുകയായിരുന്നു. ഇന്നലെ വൈകിട്ട് ആറരയോടെയാണു സംഭവം. ക്ഷേത്രത്തിനു മുന്നിൽ ആനയെ എത്തിച്ചപ്പോൾ  സ്കൂട്ടർ പൂജിക്കാനെത്തിച്ച യുവാക്കൾ  ഫോട്ടോ എടുത്തു. ഫ്ലാഷ് മിന്നിയപ്പോഴേക്കും വിരണ്ട ആന പാപ്പാനെ തുമ്പിക്കൈ കൊണ്ട് അടിച്ചു വീഴ്ത്തുകയായിരുന്നുവെന്നു ദൃക്സാക്ഷികൾ പറഞ്ഞു.

വിഷ്ണു എഴുന്നേറ്റ് ഓടാൻ ശ്രമിച്ചുവെങ്കിലും കുഴഞ്ഞു വീണു. നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും അര മണിക്കൂറിനുള്ളിൽ മരിച്ചു. സ്കൂട്ടർ തകർത്ത് ഓടിയ ആന രണ്ടു മണിക്കൂറോളം നാടിനെ മുൾമുനയിലാക്കി.  ക്ഷേത്രത്തിൽ നിന്ന് ഒരു കിലോമീറ്ററോളം മാറിയാണ് ആനയെ തളയ്ക്കാൻ കഴിഞ്ഞത്.ക്ഷേത്രത്തിലെ പ്രാദേശിക ഉത്സവ സമിതിയുടേതാണ് ഗൗരീനന്ദൻ എന്ന ആന. മദപ്പാടിലായിരുന്നില്ല, കൂച്ചുവിലങ്ങും ഉണ്ടായിരുന്നില്ല. വിഷ്ണുവിന്റെ മൃതദേഹം നെയ്യാറ്റിൻകര ജനറൽ ആശുപത്രി മോർച്ചറിയിൽ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com