വാളയാർ: സെക്രട്ടേറിയറ്റിനു മുന്നിൽ കൊടിക്കുന്നിലിന്റെ നിൽപുസമരം
Mail This Article
തിരുവനന്തപുരം ∙ വാളയാറിൽ കൊല്ലപ്പെട്ട ദലിത് പെൺകുട്ടികളുടെ മാതാവ് തല മുണ്ഡനം ചെയ്തു നടത്തുന്ന സമരത്തിന് ഐക്യദാർഢ്യവുമായി കെപിസിസി വർക്കിങ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ് എംപി സെക്രട്ടേറിയറ്റിനു മുന്നിൽ നിൽപുസമരം നടത്തി. മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി ഉദ്ഘാടനം ചെയ്തു. വാളയാറിലെ അമ്മയ്ക്ക് തല മുണ്ഡനം ചെയ്തു നീതിക്കു വേണ്ടി സമരത്തിനിറങ്ങേണ്ടി വന്നതു സർക്കാരിന്റെ നിഷേധാത്മക നിലപാടു മൂലമാണെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു. പീഡനക്കേസ് അട്ടിമറിക്കാൻ സിപിഎമ്മും സർക്കാരും തുടക്കം മുതൽ ശ്രമം നടത്തി. പ്രതികളെ രക്ഷിക്കാൻ സർക്കാരിന്റെ ഒത്താശയോടെ പൊലീസ് നടത്തിയ ഹീനശ്രമങ്ങൾ സംസ്ഥാനത്തിന് അപമാനമാണെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.
കെപിസിസി വൈസ് പ്രസിഡന്റ് മൺവിള രാധാകൃഷ്ണൻ അധ്യക്ഷനായി. എഐസിസി സെക്രട്ടറി പി.സി. വിഷ്ണുനാഥ്, കെപിസിസി ജനറൽ സെക്രട്ടറി എം. മുരളി, സെക്രട്ടറിമാരായ മണക്കാട് സുരേഷ്, കെ.ശശിധരൻ, ഡിസിസി ജനറൽ സെക്രട്ടറി ഷിഹാബുദ്ദീൻ കാരിയത്ത്, ശരണ്യ മനോജ്, എം.സി.സുരേന്ദ്രൻ എന്നിവർ പ്രസംഗിച്ചു. വാളയാർ സമരസമിതി വൈസ് പ്രസിഡന്റ് ലത മേനോൻ, മണി അഴീക്കോട്, കെ.അജിത് കുമാർ, പുതുക്കേരി പ്രസന്നൻ, ഇടയ്ക്കോട് ജനാർദനൻ, ബിന്ദു, ഷൈൻകുമാർ എന്നിവർ നേതൃത്വം നൽകി.