വിദ്യാർഥികളുടെ മുങ്ങി മരണം; നടുക്കം, തോരാക്കണ്ണീർ...
Mail This Article
വെള്ളനാട്∙ രണ്ട് വിദ്യാർഥികളുടെ മുങ്ങി മരണത്തിൽ ഞെട്ടൽ മാറാതെ നാട്. സുഹൃത്തുക്കളായ ചാങ്ങ സൗമ്യ ഭവനിൽ സൂര്യ (14), വെളിയന്നൂർ അഞ്ജനയിൽ അക്ഷയ്കൃഷ്ണ (14) എന്നിവരുടെ അന്ത്യയാത്രയും ഒരുമിച്ച്. ഇന്നലെ കരമനയാറ്റിൽ കുളിക്കാൻ ഇറങ്ങവെയാണ് മുങ്ങി മരിച്ചത്. വെള്ളനാട് ജി.കാർത്തികേയൻ സ്മാരക വി ആൻഡ് എച്ച്എസ്എസിലെ എട്ടാം ക്ലാസ് വിദ്യാർഥികളാണ് ഇരുവരും. 8 എച്ചിലെ വിദ്യാർഥിയായ അക്ഷയ്കൃഷ്ണയെ ഇന്നലെ ഉച്ചയോടെ ക്ലാസ് ടീച്ചർ ലിഷ വിളിച്ചിരുന്നു. സ്കൂൾ ക്ലബ്ബുകളിൽ അംഗമാകണമെന്ന് അറിയിക്കാനാണ് അധ്യാപിക വിളിച്ചത്.
പിന്നീട് വൈകിട്ടോടെ വിദ്യാർഥിയുടെ മരണ വാർത്തയാണ് ടീച്ചർ അറിഞ്ഞത്. ഞെട്ടലിൽ നിന്ന് ഇതുവരെ അധ്യാപിക മോചിതയായിട്ടില്ല. എട്ട് എഫിലെ വിദ്യാർഥിയാണ് സൂര്യ. കോവിഡ് ആയതിനാൽ ഓൺലൈൻ ആയിട്ടാണ് ക്ലാസുകൾ. ഇരുവരും പഠിക്കാൻ മിടുക്കരാണ്. സുഹൃത്തുക്കളായ അക്ഷയ്കൃഷ്ണയും, സൂര്യയും അനന്ദുവും അക്ഷയും അനന്ദുവിന്റെ ബന്ധുവീട്ടിൽ എത്തിയ ശേഷമാണ് കടവിൽ പോയത്. അക്ഷയ്കൃഷ്ണ വെള്ളത്തിൽ ഇറങ്ങിയതോടെ കയത്തിൽ അകപ്പെടുകയായിരുന്നു.
രക്ഷിക്കാൻ ഇറങ്ങിയ സൂര്യയും മുങ്ങി താണു. ഒപ്പമുണ്ടായിരുന്ന അക്ഷയ് ചാടിയെങ്കിലും കൂടെ ഉണ്ടായിരുന്ന അനന്ദു അക്ഷയെ പിടിച്ചു കയറ്റുകയായിരുന്നു. ഒപ്പമുണ്ടായിരുന്നവരുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാർ ഇരുവരെയും കരയ്ക്കെത്തിച്ചെങ്കിലും മരണം സംഭവിച്ചു. വട്ടിയൂർക്കാവ് പൊലീസ് സ്റ്റേഷനിലെ ഹോംഗാർഡ് ആണ് അക്ഷയ്കൃഷ്ണയുടെ പിതാവ് ഉണ്ണികൃഷ്ണൻ, മാതാവ് രചനിചന്ദ്ര വട്ടപ്പാറ എസ്‌യുടി ആശുപത്രിയിലെ നഴ്സാണ്.